

ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്‍റെ ആറാം ബജറ്റാണ് അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് വ്യാഴാഴ്ച രാവിലെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. തന്‍റെ ആറാമത്തെ ബജറ്റാണ് ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. ക്ഷേമ പെൻഷൻ വർധന, സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശിക, ശമ്പള പരിഷ്‌കരണം, പുതിയ പെൻഷൻ പദ്ധതി തുടങ്ങിയവ ബജറ്റിൽ ഉൾപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്.
മൂന്നാമതും ഭരണം ലക്ഷ്യമിട്ട് അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുക. പിണറായി സർക്കാരിന്‍റെ 10 വർഷത്തെ നേട്ടങ്ങൾ അക്കമിട്ടു നിരത്തും. വിഴിഞ്ഞം തുറമുഖത്തിന്‍റെ ഭാഗമായ 63 കിലോമീറ്റർ ഔട്ടർ റിങ് റോഡ് പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ബദൽ പ്രഖ്യാപനങ്ങൾ അടക്കം തുടർ വികസന പദ്ധതികൾ സംബന്ധിച്ച പ്രഖ്യാപനവുമുണ്ടാകും.
റബറിന്‍റെ താങ്ങുവില വർധിപ്പിക്കൽ, വയോജന ക്ഷേമ പ്രത്യേക പദ്ധതികൾ, ലൈഫ് മിഷൻ പദ്ധതിയുടെ അടുത്ത ഘട്ട വിഹിതം, യുവാക്കളെ ആകർഷിക്കാനുള്ള സംരഭക പദ്ധതികൾ, ന്യൂനപക്ഷ- പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ക്ഷേമ പദ്ധതികൾ തുടങ്ങിയവയും ബജറ്റിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
കേന്ദ്ര ബജറ്റിനു മുൻപ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാൽ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്‍റ്, മറ്റു കേന്ദ്ര വിഹിതങ്ങൾ, കേന്ദ്ര സ്‌കീമുകൾ തുടങ്ങിയവയുടെയൊക്കെ വിഹിതം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തും.