
കൊവിഡ് 19 വർധന: മാസ്‌ക് ധരിക്കാന്‍ നിർദേശം
file image
തിരുവനന്തപുരം: കൊവിഡ് കേസുകൾ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം.
പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്.
ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധം. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് കൊവിഡ് പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന് പൊതു സാഹചര്യം വിലയിരുത്തി. വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിൾ പരിശോധന ആരംഭിച്ചു. രാജ്യത്ത് തന്നെ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. നിലവിൽ കേരളത്തിൽ 430 ആക്റ്റീവ് കേസുകളാണുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോഗ ബാധിതർ ഏറെയും ഉള്ളത്. 2 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, വിവധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഈ പുതിയ വകഭേദങ്ങൾക്കു പ്രചരണശേഷി അധികമാണെങ്കിലും ഗുരുതര കേസുകൾ വളരെ കുറവാണ്. സ്വാഭാവിക പ്രതിരോധ ശേഷിയിലൂടെയും വാക്സിനിലൂടെയും മറികടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അതിനാൽ നിലവിലെ കേസുകളുടെ വർധനവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.