

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ 19 സീറ്റല്ല, ഇത്തവണ ഇരുപതും എന്ന വാശിയോടെ യുഡിഎഫ്. കഴിഞ്ഞ പ്രാവശ്യം ആലപ്പുഴയിലൊഴികെയുണ്ടായ കനത്ത തോൽവി മറികടക്കാനും ദേശീയ രംഗത്ത് സാന്നിധ്യമാവാനും ഇടതുകക്ഷികൾക്ക് ആകെയുള്ള കച്ചിത്തുരുമ്പായ ഇവിടെ പരമാവധി നേട്ടമുണ്ടാക്കാൻ എൽഡിഎഫ്. നിയമസഭയിൽ ആകെയുണ്ടായിരുന്ന ഒരു സീറ്റു പോലും നഷ്ടപ്പെടുത്തിയ നാണംകെട്ട തോൽവിക്ക് പകരം വീട്ടാൻ രണ്ട് കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ രംഗത്തിറക്കി കനത്ത പോരാട്ടത്തിനൊരുങ്ങി ബിജെപി.
വോട്ടെടുപ്പിന് 40 ദിവസം മാത്രം ബാക്കി നിൽക്കേ കേരളം സമാനതകളില്ലാത്ത കടുത്ത പോരാട്ടത്തിന് വേദിയാവുകയാണ്. പ്രതിപക്ഷ "ഇന്ത്യ' കൂട്ടായ്മയ്ക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് പ്രചരിപ്പിക്കുന്ന രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, മുൻ പ്രസിഡന്‍റ് കെ. മുരളീധരൻ, വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എന്നിങ്ങനെ പ്രമുഖരുടെ വൻ നിരയാണ് കേരളത്തിൽ യുഡിഎഫിനായി മത്സരിക്കുന്നത്.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവന് പുറമെ 4 കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഇത്തവണ മത്സരരംഗത്തുണ്ട്. മന്ത്രി കെ. രാധാകൃഷ്ണൻ, മുൻ മന്ത്രിമാരായ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എളമരം കരിം, ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ എംഎൽഎ എന്നിവർക്കും വിജയം കൂടിയേ തീരൂ. എംഎൽഎ കൂടിയായ നടൻ മുകേഷിനെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ട്.
നിലവിലെ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറിനും വി. മുരളീധരനും തൃശൂരിൽ 5 വർഷമായി തമ്പടിച്ച് പ്രവർത്തിക്കുന്ന രാജ്യസഭാ മുൻ എംപി സുരേഷ് ഗോപിക്കും വിജയത്തിൽ കുറഞ്ഞ ഒന്നും മതിയാവില്ല.
രാഹുൽ ഗാന്ധിയുടെ ഇത്തവണത്തെ എതിരാളി ഇന്ത്യ മുന്നണിയിലെ സിപിഐയുടെ ദേശീയ നേതാവായ ആനി രാജയാണ് എന്നതാണു ശ്രദ്ധേയം. കോൺഗ്രസിന്‍റെ ബിജെപിക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തുന്ന മത്സരമാണിതെന്ന് ഇടതുകക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യ മുന്നണിയിലെ തമ്മിൽത്തല്ലിനുള്ള ഉദാഹരണമായി ബിജെപി ദേശീയ തലത്തിൽ തന്നെ വയനാടാണ് ചൂണ്ടിക്കാട്ടുന്നത്.
കോൺഗ്രസിന് കേരളത്തിൽനിന്ന് പരമാവധി സീറ്റ് നേടിയേ തീരൂ. ലീഡറുടെ മകൾ പദ്മജ വേണുഗോപാലിന്‍റേത് ഉൾപ്പെടെയുള്ള ബിജെപി പ്രവേശം തിരിച്ചടിയായെങ്കിലും കേന്ദ്ര - കേരള സർക്കാരുകൾക്കെതിരെ കടുത്ത വിമർശനത്തിലാണ് യുഡിഎഫ്.
3 മാസത്തെ ക്ഷേമ പെൻഷൻ ഉറപ്പുവരുത്തിയും ബാക്കി കുടിശിക കൊടുക്കാൻ ശ്രമിച്ചും അതുൾപ്പെടെ തെരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിയും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കേണ്ടത് യുഡിഎഫിന്‍റെ ശൈഥില്യത്തിനു കൂടി കാരണമെന്ന രാഷ്‌ട്രീയ അജൻഡ കൂടി നടപ്പാക്കുക ലക്ഷ്യമിട്ടാണ് എൽഡിഎഫ് പ്രചാരണം.
കേരളത്തിൽ പ്രധാന പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ഇരു മുന്നണികളുടെയും പ്രധാന നേതാക്കൾ ചൂണ്ടിക്കാട്ടുമ്പോഴും, പകുതി മണ്ഡലങ്ങളിലെങ്കിലും കടുത്ത ത്രികോണ മത്സരം യാഥാർഥ്യമാക്കാനാണ് ബിജെപി ശ്രമം.