സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം റദ്ദാക്കണമെന്ന ഹർജി; സർക്കാരിനോട് നിലപാടു തേടി ഹൈക്കോടതി

ഹർജി പരിഗണിക്കവെ ജസ്റ്റിസ് ബസന്ത് ബാലാജി ഹർജിയിൽ സാംസ്ക്കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർക്കാനും നിർദേശിച്ചു
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
Updated on

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനോട് അഭിപ്രായം തേടി ഹൈക്കോടതി. നാലു ദിവസത്തിനകം വിഷയത്തിൽ വിശദീകരണം നൽകാനാണ് നിർദേശം.

ഹർജി പരിഗണിക്കവെ ജസ്റ്റിസ് ബസന്ത് ബാലാജി ഹർജിയിൽ സാംസ്ക്കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർക്കാനും നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ആകാശത്തിനു താഴെ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹർജിക്കാരൻ. പുരസ്ക്കാര നിർണയത്തിൽ സംവിധായകൻ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്നാരോപിച്ചാണ് ഹർജി.

സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലുകളും അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാന്‍റെ ഭാഗത്തു നിന്നും ഉണ്ടായി, ഇതിന്‍റെ തെളിവുകളടക്കം പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവാർഡ് പ്രഖ്യാപനം റദ്ദാക്കണം എന്നാണ് ഹർജിയിലെ ആവശ്യം.

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ സംവിധായകൻ വിനയനാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇത് സംബന്ധിച്ച ചില തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാൽ രഞ്ജിത്ത് അവാർഡ് നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്നും രഞ്ജിത്ത് ഇതിഹാസമാണെന്നുമായിരുന്നു മന്ത്രി സജിചെറിയാന്‍റെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com