തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനത്തിന്‍റെ വിരലുകൾ പോലും കെട്ടിയിട്ടിരിക്കുന്ന അവസ്ഥയാണുള്ളതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണിപ്പോൾ.
ഓണത്തിന് 19,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ഫണ്ടിൽ വലിയ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന് നികുതി ഇനത്തിൽ ലഭിക്കേണ്ട വിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്. കടമെടുപ്പ് പരിധിയിൽ 40,000 കോടിയുടെ വെട്ടിക്കുറയ്ക്കലാണ് ഉണ്ടായതെന്നും മന്ത്രി.
കേരളത്തിന്‍റെ താത്പര്യം സംരക്ഷിക്കുന്നതിൽ യുഡിഎഫ് എംപിമാർ എന്താണ് ചെയ്യുന്നതെന്നറിയില്ല. എംപിമാരുടെ യോഗത്തിൽ കേന്ദ്ര ധനമന്ത്രിയെ കാണാൻ ധാരണയിലെത്തിയിരുന്നു. എന്നാൽ, ഇക്കൂട്ടത്തിൽ നിന്ന് കേരളത്തിലെ ഒരു യുഡിഎഫ് എംപി പോലും ഉണ്ടായിരുന്നില്ല. നിവേദനത്തിൽ ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാർ തയാറായില്ല. സംസ്ഥാനത്തിന് കിട്ടേണ്ട വിഹിതം വാങ്ങിയെടുക്കുന്നതിനായി ഒന്നിച്ചു നിൽക്കുന്നതിനു പകരം യുഡിഎഫ് എംപിമാർ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ബാലഗോപാൽ വിമർശിച്ചു.
കേരളത്തിന് ഒപ്പം നിൽക്കേണ്ടതിന് പകരം യുഡിഎഫ് എംപിമാർ ജനങ്ങളെ അവഗണിക്കുകയാണ്. ബിജെപിയുടെ താത്പര്യം സംരക്ഷിക്കാനാണോ യുഡിഎഫ് എംപിമാരുടെ ശ്രമമെന്നും മന്ത്രി ചോദിച്ചു. വിദ്യാഭ്യാസ മേഖലയിലെയും മെഡിക്കൽ മേഖലയിലെയും കുട്ടികളുടെ ഭാവിയെ ഇതു വല്ലാതെ ബാധിക്കും. എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കണമെന്നും എല്ലാ അടച്ചു പൂട്ടണമെന്നുമാണോ ആഗ്രഹിക്കുന്നതെന്നും മന്ത്രി ചോദിച്ചു.