തിരുവനന്തപുരം: സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും കേന്ദ്ര സർവീസ് ഉദ്യോഗസ്ഥർക്കുമടക്കം ക്ഷാമബത്ത വർധിപ്പിച്ചു. ഏഴിൽ നിന്നും ഒൻപത് ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ (ഡിയർനെസ് അലവൻസ്) 4 ശതമാനം വർധിപ്പിച്ചിരുന്നു. 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഡിഎ വർധന നിലവിൽ വരുക. ഒപ്പം ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയായ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കായുള്ള സബ്സിഡി തുടരാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡിയാണ് തുടരുക. ഒപ്പം ദേശീയ 'എഐ' മിഷൻ ആരംഭിക്കാനും 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു.