
നിർണായക ഇടപെടൽ; രോഗബാധിതരായ തെരുവുനായകളെ ദയാവധം നടത്താം
തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന സർക്കാർ. രോഗബാധിതരായ തെരുവുനായകളുടെ ദയാവധം നടത്താൻ തീരുമാനമായി. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിൽ മന്ത്രി എം.ബി. രാജേഷിന്‍റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നായ്ക്കള്‍ രോഗബാധിതരാണെന്ന് വെറ്ററിനറി വിദഗ്ധന്‍റെ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാൽ ഇവയെ ദയാവധത്തിന് വിധേയമാക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിനുള്ള അനുമതി നൽകും. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരമാണ് ഈ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നൽകുക.
ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നൽകാനും തീരുമാനമായി. ഇതോടൊപ്പം, ഓഗസ്റ്റിൽ തെരുവുനായ്ക്കൾക്കും സെപ്റ്റംബറിൽ വളർത്തുനായ്ക്കൾക്കും വാക്സിനേഷനും ലൈസൻസും എടുക്കാനുള്ള ക്യാംപുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.