എംജി വിസിക്ക് പുനർ നിയമനം നൽകുന്നതിൽ ഗവർണർക്ക് എതിർപ്പ്

കണ്ണൂർ സർവകലാശാലയിൽ പുനർ നിയമനം നൽകിയതിനെതിരായുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ വീണ്ടും മറ്റൊരു പുനർനിയമനം നടത്തുന്നതിനോടാണ് ഗവർണർക്ക് വിയോജിപ്പ്
ഡോ. സാബു തോമസ്.
ഡോ. സാബു തോമസ്.

# സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാലാവധി അവസാനിക്കുന്ന മഹാത്മാ ഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തോട് ഗവർണർ ആർഫി മുഹമ്മദ് ഖാൻ വിയോജിച്ചതായി സൂചന.

കണ്ണൂർ സർവകലാശാലയിൽ പുനർ നിയമനം നൽകിയതിനെതിരായുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ വീണ്ടും മറ്റൊരു പുനർനിയമനം നടത്തുന്നതിനോടാണ് ഗവർണർക്ക് വിയോജിപ്പ്. എന്നാൽ, കണ്ണൂർ സർവകലാശാലയിലെ നിയമത്തിന് വ്യത്യസ്തമായി എം.ജിയിൽ സർവകലാശാല നിയമ പ്രകാരം പ്രായപരിധി 65 വയസായതിനാൽ സാബു തോമസിന് ഒരു ടേം കൂടി അനുവദിക്കുന്നതിൽ നിയമതടസമില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഗവർണർ പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്ന സാബു തോമസിന്‍റെ നിയമനകാലാവധി നീട്ടി നൽകുന്നതിലുള്ള വൈരുദ്ധ്യം ഗവർണറുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

എംജി വിസി കൂടി വിരമിക്കുന്നത്തോടെ സംസ്ഥാനത്തെ ഒൻപത് സർവകലാശാലകളിൽ വിസിമാർ ഇല്ലാതാവും. ഗവർണർ സർവകലാശാലാ നിയമ ഭേദഗതി ബില്ലിൽ ഒപ്പു വച്ചില്ലെങ്കിൽ, ഇപ്പോഴത്തെ ഗവർണറുടെ കാലാവധി പൂർത്തിയാകുന്നതുവരെ താത്കാലിക വിസിമാർ തുടർന്നാൽ മതി എന്ന നിലപാടിലാണ് സർക്കാർ.

എംജിയിലെ താത്കാലിക വിസി നിയമനത്തിനായി സർക്കാരിനോട് പാനൽ ആവശ്യപ്പെട്ടിരിക്കുകയാണ് ഗവർണർ. മൂന്നു സീനിയർ പ്രൊഫസർമാരുടെ പേരാണ് ചോദിച്ചിരിക്കുന്നത്. സർക്കാർ നിർദേശിക്കുന്ന പാനലിൽ നിന്നാവും താത്കാലിക നിയമനം. കുസാറ്റിലും സർക്കാർ നിർദേശിച്ച ആൾക്കാണ് വിസിയുടെ ചുമതല നൽകിയത്. എംജി വിസി സാബു തോമസ് അധിക ചുമതല വഹിക്കുന്ന മലയാളം സർവകലാശാലയിലും പുതുതായി ഒരു പ്രൊഫസർക്ക് ചാർജ് നൽകേണ്ടിവരും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com