
തിരുവനന്തപുരം: നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിലും ഒപ്പിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയി. അഞ്ചു മന്ത്രിമാരെത്തി വിശദീകരിച്ചെങ്കിലും ബില്ലുകൾ ഒപ്പിടുന്നകാര്യത്തിൽ കൂടുതൽ ആലോചിച്ച് മാത്രമേ തീരുമാനം എടുക്കാൻ സാധിക്കൂ എന്ന നിലപാടാണ് ഗവർണർക്ക്.
മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗവർണർ ബില്ലുകൾ സംബന്ധിച്ച ഫയൽ പരിശോധിച്ചില്ല പകരം അത്യാവശ്യ കാര്യങ്ങൾ ഇ-ഫയലായി നൽകാൻ നിർദേശിച്ചിട്ടാണ് ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയത്.
അതേസമയം ലോകായുക്തയുടെ അധികാരം കവരുന്ന ബില്ലിലെ വ്യവസ്ഥകളോട് ഗവർണർ കടുത്ത വിയോജിപ്പറിയിച്ചു. ലോകായുക്തയുടെ തീർപ്പിൽ മന്ത്രിമാർക്കെതിരേയുള്ളതെങ്കിൽ മുഖ്യമന്ത്രിയും എം.എൽ.എ.മാരെ സംബന്ധിക്കുന്നതെങ്കിൽ സ്പീക്കറും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതെങ്കിൽ നിയമസഭയും തീരുമാനമെടുക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഗവർണറുടെ പക്ഷം.
കാലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ് പുനസംഘടന ബില്ലിന് അവതരണ അനുമതിയും നൽകിയിട്ടില്ല. ഇത് തിങ്കളാഴ്ച നിയമസഭയിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം. സർവകലാശാലാ നിയമഭേദഗതികളോടും ഗവർണർ അതൃപ്തിയറിയിച്ചു.