Kerala Govt to approach High Court over stray dogs issue
തെരുവ് നായ പ്രശ്നത്തിനു ശാശ്വത പരിഹാരം തേടി സർക്കാർ ഹൈക്കോടതിയിലേക്ക്Representative image

തെരുവ് നായ പ്രശ്നത്തിനു ശാശ്വത പരിഹാരം തേടി സർക്കാർ ഹൈക്കോടതിയിലേക്ക്

നിയമത്തിലെ പല വ്യവസ്ഥകളും കാരണം എബിസി പദ്ധതി നടപ്പാക്കാനാവാത്ത സ്ഥിതിയിലാണെന്ന് കേരളം നേരത്തെ പരാതിപ്പെട്ടിരുന്നു

തിരുവനന്തപുരം: തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിലെ നിയമപ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ നീക്കം. ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയും പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുമാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്.

സർക്കാരും കണ്ണൂർ ജില്ലാ പഞ്ചായത്തുമടക്കം നൽകിയ ഒരുകൂട്ടം ഹർജിയിൽ ഇടപെടാതെ, ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയതിനെത്തുടർന്നാണിത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമാകും അന്തിമ തീരുമാനം.

തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശ നിയമങ്ങൾ അധികാരം നൽകുന്നുണ്ട്. എന്നാൽ 2023ലെ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) ചട്ടങ്ങളിൽ വന്ധ്യംകരണം, പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയവയാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ വൈരുദ്ധ്യമാകും ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടുക.

നിയമത്തിലെ പല വ്യവസ്ഥകളും കാരണം എബിസി പദ്ധതി നടപ്പാക്കാനാവാത്ത സ്ഥിതിയിലാണെന്ന് കേരളം നേരത്തെ പരാതിപ്പെട്ടിരുന്നു.

2000 ശസ്ത്രക്രിയകൾ നടത്തിയ വെറ്ററിനറി സർജൻ എബിസി സെന്‍ററിൽ നിർബന്ധമാണെന്നും ഇത്തരം കേന്ദ്രത്തിന് മാത്രമേ അനിമൽ വെൽഫെയർ ബോർഡിന്‍റെ അനുമതി ലഭിക്കൂ എന്നതടക്കമുള്ള വ്യവസ്ഥകൾ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പ്രീ സർജറി, പോസ്റ്റ് സർജറി വാർഡുകൾ സജ്ജീകരിക്കണമെന്നും വാർഡുകൾ പൂർണമായും ശീതീകരിച്ചതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

എബിസി കേന്ദ്രം ആരംഭിക്കാൻ സ്ഥലം തീരുമാനിക്കുമ്പോൾ ജനങ്ങളിൽ നിന്നും എതിർപ്പ് ഉയരുന്നതും തടസമാകുന്നുണ്ട്. ഇതുവരെ 20 എബിസി കേന്ദ്രങ്ങളാണ് തുടങ്ങാനായത്. പലേടത്തും പദ്ധതി പ്രതിസന്ധിയായതും തെരുവുനായ് ആക്രമണം പതിവാകുന്നതും കണക്കിലെടുത്താണ് പുതിയ നീക്കം.