
കൊച്ചി: ശബരിമലയിൽ മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്ര പരിസരത്ത് മഞ്ഞൾ പൊടി വിതറുന്നതും ആചാരത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി. ഇവ അനുവദിക്കരുതെന്നും മറ്റുള്ള ഭക്തർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇവയൊന്നും ശബരിമലയിലെ ആചാരത്തന്‍റെ ഭാഗമല്ലെന്ന് ഭക്തർക്കിടയിൽ അവബോധമുണ്ടാക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പറഞ്ഞു.
മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും അനുവദിക്കാന്‍ പാടില്ല. മാളികപ്പുറത്ത് വസ്ത്രങ്ങള്‍ എറിയുന്നതും കോടതി തടഞ്ഞു. ഇവയൊന്നു ആചാരത്തിന്‍റെ ഭാഗമല്ലെന്ന് തന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് അയ്യപ്പന്‍മാരെ അറിയിക്കാന്‍ അനൗണ്‍സ്‌മെന്‍റ് നടത്തണമെന്നും കോടതി നിര്‍ദേശം നല്‍കി. മാത്രമല്ല, ശബരിമലയിൽ വ്ലോഗർമാർ വീഡിയോ ചിത്രീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും നെട്ടാം പടിയില്‍നിന്നുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ പകര്‍ത്തരുതെന്നും കോടതി നിർദേശം നൽകി. ദേവസ്വംബോര്‍ഡ് അനുമതി നല്‍കുന്നവര്‍ക്ക് ചടങ്ങുകള്‍ ചിത്രീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.