

പ്രായപൂർത്തിയാവാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛനുമായി ഒത്തുതീർപ്പിലെത്താൻ അമ്മയ്ക്ക് അവകാശമില്ല; ഹൈക്കോടതി
kerala High Court
കൊച്ചി: പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ച കേസിൽ അച്ഛനെതിരേ നൽകിയ കേസ് ഒത്തുതീർക്കാൻ അമ്മയ്ക്ക് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി. കേസിൽ മാതാപിതാക്കൾ നടത്തുന്ന ഒരു ഒത്തുതീർപ്പുകൾക്കും നിയമപരമായ അംഗീകാരമില്ല, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണവും വിചാരണയും നടത്താനുള്ള സർക്കാരിന്‍റെ ബാധ്യതയെ മറികടക്കാൻ ഇത്തരം സ്വകാര്യ കാരാറുകൾക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൃശൂർ ചാലക്കുടി സ്വദേശിയായ അമ്പതുകാരൻ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. മകൾ നൽകിയ മൊഴിയിൽ അച്ഛൻ നടത്തിയത് അതിക്രൂരമായ കുറ്റകൃത്യമാണെന്ന് വ്യക്തമായിട്ടുണ്ട്.
ആദ്യ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം, കേസിന് ആസ്പദമായ പരാതി നൽകിയ അമ്മ തന്നെ കേസ് ഒത്തുതീർപ്പാക്കാൻ മുന്നോട്ടുവരികയായിരുന്നു. മകളുടെ താല്പര്യങ്ങളും ഭാവി ജീവിതവും പൂർണമായി വിസ്മരിച്ചാണ് അമ്മ ഇത്തരമൊരു നീക്കം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
17 കാരിയെ അച്ഛൻ അനാവശ്യമായി സ്പർശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. അതിനു ശേഷം അമ്മയും അച്ഛനും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം നൽകുന്നതിൽ പ്രശ്നമില്ലെന്ന് അമ്മ കോടതിയിൽ സത്യവാഗ്‌മൂലം നൽകുകയായിരുന്നു. മകൾക്കും വിരോധമില്ലെന്നും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നുണ്ട്.
എന്നാൽ അമ്മ അതിക്രമം നടന്നിട്ടില്ലെന്ന് എവിടെയും പരാമർശിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ഒത്തുതീർക്കാൻ അമ്മയ്ക്ക് നിയമപരമായ അവകാശമില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.