സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല ഫെയ്സ്ബുക് പോസ്റ്റ് മുൻ ജഡ്ജി പിന്‍വലിച്ചു

അശ്ലീല പോസ്റ്റിട്ടത് മുൻ സബ് ജഡ്ജി എസ്. സുദീപ്
സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല ഫെയ്സ്ബുക് പോസ്റ്റ് മുൻ ജഡ്ജി പിന്‍വലിച്ചു

കൊച്ചി: ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റ് ഹൈക്കോടതി ഇടപെടലിൽ മുൻ സബ് ജഡ്ജി എസ്. സുദീപ് പിൻവലിച്ചു. രാജ്യത്തിനുള്ളിൽ മാത്രം പോസ്റ്റ് നീക്കിയ ഫെയ്സ്ബുക്കിന്‍റെ നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിയായ സുദീപിനെക്കൊണ്ടു തന്നെ കോടതി പോസ്റ്റ് നീക്കം ചെയ്യിപ്പിച്ചത്. സാധാരണ കേസുകളിൽ പൊലീസ് തന്നെ പോസ്റ്റ് നീക്കി ഉറപ്പാക്കേണ്ട നീതി ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയെ കക്ഷിചേർത്തുള്ള മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സാധ്യമായത്.

ഇടതുപക്ഷ അനുഭാവിയെന്ന് അവകാശപ്പെടുന്ന സുദീപ് ജൂലൈയിൽ ഹീനമായ ഭാഷയിലെഴുതിയ അശ്ലീല പോസ്റ്റിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പൊലീസും കേസെടുത്തു. എന്നിട്ടും പോസ്റ്റ് പിൻവലിക്കാതിരുന്ന സുദീപ് ഒടുവിൽ ഹൈക്കോടതി ഇടപെടലിൽ 6 മാസങ്ങൾക്കു ശേഷം പോസ്റ്റ് നീക്കം ചെയ്തു. കേസ് ഹൈക്കോടതിയിലെത്തിയതോടെ ഈ പോസ്റ്റിന് ഫെയ്സ്ബുക്ക് മാതൃകമ്പനിയായ മെറ്റ ഇന്ത്യയ്ക്കുള്ളിൽ പൂട്ടിട്ടിരുന്നു.

പോസ്റ്റിന് ജിയോ ബ്ലോക്കിങ് നടത്തിയത് ഇന്ത്യയിൽ മാത്രമായിരുന്നതിൽ വിദേശരാജ്യങ്ങളിൽ പോസ്റ്റ് അതേപോലെ തുടർന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പോസ്റ്റ് എല്ലായിടത്തു നിന്നും നീക്കം ചെയ്യണമെന്നും പ്രചരിപ്പിക്കുന്നത് തടയണമെന്നും ഹൈക്കോടതി ജഡ്‌ജി മുഹമ്മദ് നിയാസ് മെറ്റയോട് ശക്തമായ നിലപാട് എടുത്തു. ഇതോടെ പോസ്റ്റ് നീക്കം ചെയ്യാൻ സുദീപിനു നിശ്ചിത സമയം മെറ്റ അനുവദിക്കുകയായിരുന്നു. പിന്നാലെ മുൻ സബ് ജഡ്ജി തന്‍റെ അക്കൗണ്ടിൽ നിന്ന് അശ്ലീല പോസ്റ്റ് നീക്കം ചെയ്തു.

ഹൈക്കോടതിയും മെറ്റ കമ്പനിയും നിയമവഴിയിൽ പുതിയൊരു അധ്യായം കൂടിയാണ് ഈ കേസിലൂടെ തുറന്നിടുന്നത്. ഹൈക്കോടതിയുടെ അധികാര പരിധിയിൽ അല്ലാത്തതിനാൽ രാജ്യത്തിന് പുറത്ത് പോസ്റ്റ് നീക്കം ചെയ്യാനാകില്ലെന്നായിരുന്നു മെറ്റയുടെ നിലപാട്. എന്നാൽ, മുൻ സബ് ജഡ്ജി എഴുതിയത് ആരും ആരെക്കുറിച്ചും എഴുതാൻ പാടില്ലാത്ത ഭാഷയാണെന്നു പരാമർശിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസ്, എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഉടൻ പോസ്റ്റ് നീക്കം ചെയ്യണമെന്ന ഉത്തരവിൽ ഉറച്ചുനിന്നു. കോടതിയുടെ അധികാര അതിർത്തി സംബന്ധിച്ച മെറ്റയുടെ വാദം വിശദമായി പിന്നീട് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് മെറ്റ കമ്പനി സുദീപിന് ഈ പോസ്റ്റിൽ കയറാനുള്ള അനുവാദം നൽകിയതും പ്രതി തന്നെ അതു നീക്കം ചെയ്തതും.

വാദത്തിനിടെ കേസിൽ കുറ്റപത്രം സമർപ്പിച്ചതായി തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഐടി വകുപ്പിലെയടക്കം നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ്, പ്രതിയെ ചോദ്യം ചെയ്യാനോ അശ്ലീല പോസ്റ്റിട്ട ഉപകരണങ്ങൾ പിടിച്ചെടുക്കാനോ ഇതുവരെ തയാറായിട്ടില്ല. പോസ്റ്റ് നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ പൊലീസ് സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞതോടെയാണ് മുതിർന്ന മാധ്യമപ്രവർത്തകയായ സിന്ധു സൂര്യകുമാർ നവംബറിൽ ഹൈക്കോടതിയെ സമീപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com