
ജനന സർട്ടിഫിക്കറ്റിൽ 'അച്ഛൻ', 'അമ്മ' എന്നതിനു പകരം 'മാതാപിതാക്കൾ'; ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് ആശ്വാസ വിധി
കൊച്ചി: കുഞ്ഞിന്‍റെ ജനനസർട്ടിഫിക്കറ്റിൽ 'അച്ഛൻ' 'അമ്മ' എന്നതിനു പകരം 'മാതാപിതാക്കൾ' എന്ന പദം ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് ഹൈക്കോടതിയുടെ അനുകൂല വിധി. കോഴിക്കോട് സ്വദേശികളും കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ദമ്പതികളായ സഹാദിന്‍റേയും സിയ പവലിന്‍റേയും ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ 'അച്ഛൻ' 'അമ്മ' എന്നതിനു പകരം 'മാതാപിതാക്കൾ' ആക്കിമാറ്റണമെന്ന ആവശ്യവുമായി ഇവർ കോഴിക്കോട് കോർപ്പറേഷനെ സമീപിച്ചുവെങ്കിലും ഇത് നിരസിച്ചതോടെ ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ ജനനസർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്ന് രേഖപ്പെടുത്താമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
ഇത്തരമൊരു ആവശ്യം നിഷേധിക്കുന്നത് അവരുടെയും കുട്ടിയുടെയും മൗലികാവകാശങ്ങളുടെ നിഷേധമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി മറ്റ് പല രാജ്യങ്ങളിലും നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.