
തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് ഇന്ന് (jan 17) തുടക്കം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുക എന്ന പ്രത്യേകതയും ഉണ്ട്.
മാര്‍ച്ച് 28 വരെ നീളുന്ന സമ്മേളനത്തിൽ ആകെ 27 ദിവസം സഭ ചേരും. ഈ മാസം 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി 7ന് ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ സഭ ചേരില്ല.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കും. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ കേന്ദ്രത്തിനെതിരെ പ്രസംഗത്തിൽ വിമർശനമുണ്ടാകാന്‍ സാധ്യതയുണ്ട്. യുജിസിയുടെ കരട് ഭേദഗതിയെയും വിമര്‍ശിക്കാനിടയുണ്ട്.
ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുവന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെയും യു.ആർ.പ്രദീപിന്‍റെയും ആദ്യസമ്മേളനം കൂടിയാണിത് എന്നതും പ്രത്യേകതയാണ്. അതേസമയം രാജിവെച്ച പി.വി. അന്‍വര്‍ സഭയിലുണ്ടാകില്ല. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്ന അവസാനത്തെ സമ്പൂപർണ ബജറ്റ് ആയിരിക്കും ഇത്തവണത്തേത്. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയുന്നതിനു പകരം ഇത്തവണ സമ്പൂപർണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരിക്കുന്നതെന്നും വിവരമുണ്ട്.