തിരുവനന്തപുരം: അരിവില വർധനവിന് കാരണമാകാവുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്ന് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്തിനുള്ള ടൈഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കാത്തതും ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ നിന്ന് സര്‍ക്കാരിനെയും സര്‍ക്കാര്‍ ഏജന്‍സികളേയും വിലക്കിയതും സംസ്ഥാനത്ത് അരിയുടെ വിലക്കയറ്റത്തിന് കാരണമായി.
പൊതുവിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനും എഫ്സിഐയുടെ പക്കലുള്ള അരിയുടേയും ഗോതമ്പിന്‍റെയും അധിക സ്റ്റോക്ക് വില്‍പന നടത്തുന്നതിനും വേണ്ടിയാണ് പൊതുവിപണി സെയിൽസ് സ്കീം (ഓംസ്) നടപ്പിലാക്കിയിട്ടുള്ളത്. ഗവണ്‍മെന്‍റ്, ഗവ. ഏജന്‍സികള്‍, സ്വകാര്യ ഏജന്‍സി, വ്യക്തികള്‍ എന്നിവര്‍ക്ക് ടെന്‍ററില്‍ പങ്കെടുത്തു ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം. എഫ്സിഐ ഡിപ്പൊ തലത്തിലാണ് ഇ ഓക്‌ഷൻ നടത്തുന്നത്. ഡിപ്പൊയിലെ ലഭ്യതയ്ക്കനുസരിച്ചാണ് ടെൻഡറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുക.
ഭക്ഷ്യധാന്യങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രാലയമാണ്. അരിക്ക് നിലവില്‍ നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില ക്വിന്‍റലിന് 2,900 രൂപയും ഫോര്‍ട്ടി ഫൈഡ് അരിയ്ക്ക് ക്വിന്‍റലിന് 2,973 രൂപയുമാണ്. ഗോതമ്പിന്‍റെ അടിസ്ഥാന വില ക്വിന്‍റലിന് 2,150 രൂപയാണ്. എന്നാൽ നിലവില്‍ സര്‍ക്കാരിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ ഓംസില്‍ പങ്കെടുത്തുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു തീരുമാനം കേരളത്തെ പോലൊരു ഉപഭോക്തൃ സംസ്ഥാനത്തെ ദോഷകരമായി ബാധിക്കും. പൊതുവിപണിയില്‍ ആവശ്യത്തിന് അരി ലഭ്യമാകാത്ത സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടും.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളില്‍ 10.26 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളും 43% വരുന്ന മുന്‍ഗണനാ വിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. ബാക്കിയുള്ള 3.99 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് 57% വരുന്ന മുന്‍ഗണനേതര വിഭാഗത്തിന് റേഷന്‍ കടകള്‍ വഴി നല്‍കുന്നത്.
നിലവില്‍ ലഭിച്ചുവരുന്ന ടൈഡ് ഓവര്‍ വിഹിതം സംസ്ഥാനത്തിന്‍റെ ആവശ്യത്തിന് പര്യാപ്തമല്ലാത്തതു കൊണ്ടാണ് ടൈഡ് ഓവര്‍ വഹിതം വർധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനം നിരന്തരമായി ഉന്നയിക്കുന്നത്. നിലവില്‍ ലഭിച്ചുവരുന്ന ടൈഡ് ഓവര്‍ വിഹിതം സംസ്ഥാനത്തിന്‍റെ ആവശ്യത്തിന് പര്യാപ്തമല്ലാത്തതു കൊണ്ടാണ് ടൈഡ് ഓവര്‍ വഹിതം വർധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാനം നിരന്തരമായി ഉന്നയിക്കുന്നതെന്നും മന്ത്രി.