
സംസ്ഥാനത്ത് വീണ്ടും നിപ??
file image
കോഴിക്കോട്: ഭീതി പടർത്തി സംസ്ഥാനത്ത് വീണ്ടും നിപ. സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിയായ 17 വയസുകാരിയുടെ പ്രാഥമിക പരിശോധനയിൽ ബാധ നിപ കണ്ടെത്തി. ഇതു സ്ഥിരീകരിക്കുന്നതിനായി സാമ്പിൾ പുനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്.
ജൂൺ 28ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയുടെ മസ്തിഷ്‌ക മരണം ജൂലൈ ഒന്നിനാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജിലായിരുന്നു പെൺകുട്ടിയുടെ പോസ്റ്റ് മോർട്ടം. പോസ്റ്റ് മോർട്ടം നടത്തിയ ഡോക്റ്ററും ജീവനക്കാരും ക്വാറന്‍റൈനിൽ കഴിയുകയാണ്.
അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നു. പുനെ വൈറോളജി ലാബിലേക്ക് അയച്ച ഇവരുടെ സാമ്പിൾ ഫലം വെള്ളിയാഴ്ച എത്തും.
നേരത്തെ, കോഴിക്കോട് ബയോകെമിസ്ട്രി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇവർ നിപ പോസിറ്റീവായിരുന്നു. എവിടെ നിന്നാണ് യുവതിക്ക് രോഗബാധയേറ്റതെന്നത് വ്യക്തമായിട്ടില്ല. സമ്പർക്ക പട്ടികയിലുള്ളവരെയും ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷിച്ചുവരികയാണ്.