
തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴിയും തുക ലഭിക്കും. തൊള്ളായിരം കോടിയോളം രൂപയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്.
രണ്ടാം പിണറായി സർക്കാർ ഇതുവരെ 22,250 കോടി രൂപ നൽകി. 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്തിട്ടുള്ളവർക്കെല്ലാം പെൻഷൻ അനുവദിക്കും. മറ്റുള്ളവർക്ക് മസ്റ്ററിങ് പൂർത്തിയാക്കുന്ന മാസം തന്നെ പെൻഷൻ ലഭിക്കും. കൂടാതെ, കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു. തിങ്കളാഴ്ച 70 കോടി നൽകിയിരുന്നു. രണ്ടാം പിണറായി സർക്കാർ 4833 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയത്. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരുകൾ ആകെ 9796 കോടി രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു.