ആശുപത്രിയിലെത്തിച്ചത് പരാതിക്കാരനെന്ന നിലയിൽ: വിശദീകരണവുമായി പൊലീസ്

അക്രമാസക്തനായ ഒരാളെ വിലങ്ങ് അണിയിക്കാതെ പൊലീസ് ആശുപത്രിയിലെത്തിച്ചതാണ് ഡോക്ടറുടെ മരണമടക്കമുള്ള സംഭവത്തിലേക്ക് നയിച്ചതെന്ന വിമർശനമുയർന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ വിശദീകരണം
ആശുപത്രിയിലെത്തിച്ചത് പരാതിക്കാരനെന്ന നിലയിൽ: വിശദീകരണവുമായി പൊലീസ്
Updated on

കൊച്ചി : കൊട്ടാരക്കരയിൽ വനിതാ ഡോക്‌ടർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരേ വിമർശനം ഉയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി എഡിജിപി എം.ആർ. അജിത് കുമാർ. പ്രതി സന്ദീപിനെ ആശുപത്രിയിലെത്തിക്കുന്നത് പരാതിക്കാരനെന്ന നിലയിലായിരുന്നെന്നും ആ സമയത്ത് അയാൾ അക്രമാസക്തനായിരുന്നില്ലെന്നും എഡിജിപി വ്യക്തമാക്കി.

'കൊട്ടാരക്കരയിൽ ഡോക്ടറുടെ മരണത്തിലേക്ക് നയിച്ച സംഭവം തികച്ചു ദൗർഭാഗ്യകരമാണ്. സന്ദീപ് തന്നെയാണ് രാത്രി ഒരു മണിയോടെ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിക്കുന്നത്. ആദ്യം വിളിച്ചപ്പോൾ കോൾ കട്ടായി, തിരിച്ചു വിളിച്ചപ്പോൾ കോൾ കിട്ടിയില്ല. പിന്നീട് 3 മണിയോടെ ഇയാൾ വീണ്ടും വിളിച്ചു. തന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്നും രക്ഷിക്കണമെന്നും പറഞ്ഞതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. സന്ദീപിന്‍റെ കാലിന് വലിയ പരിക്കുകളുണ്ടായിരുന്നു. ഇയാളുടെ ബന്ധുവിനെയും നാട്ടുകാരനെയും കുട്ടി പൊലീസ് ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ക്യാഷ്വാലിറ്റിയിലേക്ക് എത്തിച്ചപ്പോൾ ഇയാൾ അക്രമാസക്തനായിരുന്നില്ല. ക്യാഷ്വാൽറ്റിയിൽ പരിശോധിച്ച ഡോക്ടർ എക്സ്റേ എടുക്കുന്നതിനും മുറിവ് ഡ്രസ് ചെയ്യുന്നതിനുമായി ഡ്രസിംഗ് റൂമിലേക്കയച്ചു. ഈ സമയത്താണ് പ്രതി അക്രമാസക്തനായത്. ബന്ധുവിനെയാണ് ആദ്യം ആക്രമിച്ചത്. അതിനു ശേഷം പൊലീസുകാരെ ആക്രമിച്ചു. രണ്ട് പൊലീസുകാർ ആക്രമിക്കപ്പെട്ടു. ഇതിനു ശേഷമാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായത്', അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com