

തിരുവനന്തപുരം: വേതന പരിഷ്ക്കരണം ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ തിങ്കളാഴ്ച മുതൽ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. ഭക്ഷ്യ-ധന മന്ത്രിമാര്‍ സംഘടാനപ്രതിനിധികളുമായി വെള്ളിയാഴ്ച ചര്‍ച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. ശമ്പള വർധനവിൽ കൃത്യമായ ഉറപ്പ് ലഭിക്കാത്തതോടെയാണ് സമരത്തിലേക്ക് കടക്കാൻ വ്യാപാരികൾ തീരുമാനിച്ചത്.
അതേസമയം, സമരത്തെ ശക്തമായി നേരിടാനാണ് സർക്കാർ തീരുമാനം. അടച്ചിടുന്ന കടകൾ ഏറ്റെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നിരത്തിലിറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യാപാരികള്‍ കട തുറക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.