തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

വനിതകളിലും കേരളത്തിന്‍റെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന തലത്തിൽ
Kerala recorded the highest unemployment rate
തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

കൊച്ചി: യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കില്‍ ദേശീയ തലത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വെ പ്രകാരമാണിത്. 15-29 പ്രായക്കാര്‍ക്കിടയിലെ നിരക്ക് ഭീകരമായ അവസ്ഥയിലാണ്. ജനുവരി-മാര്‍ച്ച് പാദത്തില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനമാണ്.

ഇക്കാലയളവില്‍ ദേശീയ ശരാശരി 17 ശതമാനമാണ്. ദേശീയ ശരാശരിയുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളം അപകടനിലയ്ക്കു മുകളിലാണെന്നത് ആശങ്കയേറ്റുന്ന കണക്കാണ്. ദേശീയ തലത്തില്‍ തൊട്ടുമുമ്പത്തെ സമാനപാദത്തേക്കാള്‍ 0.3% നിരക്ക് കുറഞ്ഞുവെന്നത് ആശ്വാസം പകരുന്നത്. എന്നാല്‍ ഒക്റ്റോബര്‍ നവംബര്‍ പാദത്തിലെ 16.5 ശതമാനത്തേക്കാള്‍ കൂടിയെന്നത് നേരിയ ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്.

പുരുഷന്മാരുടെ വിഭാഗത്തില്‍ കേരളത്തിനു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് ജമ്മു കാശ്മീരാണ്, 28.2%. എന്നാല്‍ ഇവിടെ തൊഴിലില്ലായ്മ നിരക്കില്‍ ഓരോ പാദത്തിലും കുറവുണ്ടാകുന്നുവെന്നത് ശ്രദ്ധേയമാണ്. തെലങ്കാന (26.1%), രാജസ്ഥാന്‍ (24%), ഒഡീഷ (23.3%) എന്നിങ്ങനെയാണ് തൊഴിലില്ലായ്മ നിരക്ക് കൂടിയ സംസ്ഥാനങ്ങള്‍.

ന്യൂഡല്‍ഹിയിലാണ് തൊഴിലില്ലാത്തവരുടെ എണ്ണം തീരെ കുറവ്. 3.1% മാത്രമാണ് രാജ്യതലസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. ഗുജറാത്ത് (9%), ഹരിയാന (9%), കര്‍ണാടക (11.5%), മധ്യപ്രദേശ് (12.1%) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

വനിതകളിലും കേരളം ഉയര്‍ന്ന നിലയില്‍

15-29 വിഭാഗത്തിലെ വനിതകളിലും കേരളത്തിന്‍റെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന തലത്തിലാണ്. 46.6 ശതമാനവുമായി പട്ടികയില്‍ രണ്ടാം സ്ഥാനം. 48.6 ശതമാനവുമായി ജമ്മുകാശ്മീര്‍ ആണ് ഒന്നാമത്. ജമ്മു കാശ്മീരില്‍ വനിതകളിലെ തൊഴിലില്ലായ്മ നിരക്ക് ശ്രദ്ധേയമായ രീതിയില്‍ കുറയുന്നുണ്ട്. ഒക്റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 51.4 ശതമാനത്തില്‍ നിന്ന് 4 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.

ന്യൂഡല്‍ഹിയാണ് വനിതാവിഭാഗത്തിലും മികച്ച പ്രകടനം നടത്തുന്നത്. 5.7 ശതമാനമാണ് ഇവിടുത്തെ തൊഴില്ലായ്മ നിരക്ക്. ഗുജറാത്ത് (10.9%), മധ്യപ്രദേശ് (13.5%), ഹരിയാന (13.9%), കര്‍ണാടക (15%) എന്നിങ്ങനെയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലെ അവസ്ഥ. ദേശീയ തലത്തില്‍ വനിതകളില്‍ തൊഴിലില്ലായ്മ തോത് നാമമാത്രമായി കൂടിയിട്ടുണ്ട്. ഒക്റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 22.5 ശതമാനമായിരുന്നത് 22.7 ശതമാനമായിട്ടാണ് ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേപാദത്തിലെ 22.9 ശതമാനത്തില്‍ നിന്ന് ചെറിയ ആശ്വാസവുമുണ്ട്.

Trending

No stories found.

Latest News

No stories found.