

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 14 മുതൽ 18 വരെ; ഉദ്ഘാടകൻ മുഖ്യമന്ത്രി, സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥി
file image
തൃശൂർ: സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ആതിഥ്യമരുളുന്ന അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി 14 മുതൽ 18 വരെ അരങ്ങേറും. പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനം ഉൾപ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 14ന് രാവിലെ 10 മണിക്ക് ഒന്നാം വേദിയായ തേക്കിൻക്കാട് മൈതാനത്ത് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. 18ന് സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹർ ബാലഭവനിൽ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സിഎംഎസ്എച്ച്എസ്എസിൽ നടക്കും. പാലസ് ഗ്രൗണ്ടിലാണ് മത്സരാർഥികൾക്കും അതിഥികൾക്കുമായുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിലാണ് രജിസ്‌ട്രേഷൻ. ഗവ. മോഡൽ ജിവിഎച്ച്എസ്എസിലാണ് പ്രോഗ്രാം ഓഫിസ്.
മന്ത്രി കെ. രാജനാണ് സംഘാടകസമിതി ചെയർമാൻ. എ.സി. മൊയ്തീൻ എംഎൽഎയാണ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. പൊതുവിദ്യാഭ്യാസ ഡയറക്റ്റർ എൻഎസ്കെ ഉമേഷാണ് ജനറൽ കോർഡിനേറ്റർ. അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. കലോത്സവത്തിന്‍റെ കൂടുതൽ വിവരങ്ങൾക്കും മത്സരഫലങ്ങൾക്കും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. കേരളത്തിന്‍റെ സമ്പന്നമായ കലാപൈതൃകവും തൃശൂരിന്‍റെ സാംസ്‌കാരിക ഐക്യ ചിഹ്നങ്ങളും സംയോജിപ്പിച്ച് അനിൽ ഗോപൻ തയ്യാറാക്കിയ ലോഗോയാണ് കലോത്സവത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്.