
മാലിന്യ സംസ്കരണം; ഈ വർഷം പിഴയായി ലഭിച്ചത് 8.55 കോടി
തിരുവനന്തപുരം: മാലിന്യ സംസ്‌കരണവുമായി ബന്ധപെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും നടപടി എടുക്കുന്നതിനുമായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന തല വിജിലൻസ് സ്‌ക്വാഡുകളും 14 ജില്ലകളിലുമായി 23 ജില്ലാതല എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുള്ളതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
ഇവ വഴി മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഈ വർഷം ജനുവരി മുതൽ ജൂൺവരെ 90,438 എൻഫോഴ്‌സ്‌മെന്‍റ് പരിശോധനകൾ നടത്തി. ഇവയിലാകെ 8.55 കോടി പിഴ ചുമത്തി.സംസ്ഥാനത്ത് കണ്ടെത്തിയ 59 വലിയ മാലിന്യ കൂനകളിൽ 24 എണ്ണം ബയോ മൈനിങ്ങിലൂടെ പൂർണമായി നീക്കം ചെയ്തു.
ഈ പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കുമൊപ്പം ദേശീയനിലവാരസൂചികയിൽ മുൻപിലെത്താൻ സ്വച്ഛ സർവേക്ഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി ശുചിത്വമിഷൻ വഴി പ്രവർത്തനങ്ങളെ ഇത്തവണ ചിട്ടപ്പെടുത്തി. വരും വർഷങ്ങളിൽ എല്ലാ കാറ്റഗറിയിലും നഗരസഭകളെ മുന്നിലെത്തിക്കുന്നതോടൊപ്പം ഒഡിഎഫ് പ്ലസ് പ്ലസ്, വാട്ടർ പ്ലസ്, ജിഎഫ്സി സർട്ടിഫിക്കേഷൻ എന്നിവ ലഭ്യമാക്കുകയാണ് അടുത്ത പ്രധാന ലക്ഷ്യം. അതിനായി എല്ലാ തര മാലിന്യവും സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ദൗത്യത്തിലേയ്ക്ക് സർക്കാർ ലക്ഷ്യമിടുന്നെന്നും മന്ത്രി അറിയിച്ചു.