
തിരുവന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ 17 കാരി ഗർഭിണിയായിരിക്കെ മരിച്ച സംഭവത്തിൽ ഗർഭസ്ഥ ശിശുവിന്‍റെ പിതൃത്വം പിടിയിലായ സഹപാഠിയുടേതു തന്നെയെന്നു സ്ഥിരീകരണം.
തിരുവന്തപുരത്തെ സെന്‍റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഗർഭസ്ഥ ശിശുവിന്‍റെ ഡിഎൻഎ പരിശോധനയിലാണ് പെൺകുട്ടിയുടെ സഹപാഠിയായ യുവാവിന്‍റെ പിതൃത്വം സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ സഹപാഠി നൂറനാട് എരുമക്കുഴി അഖിൽ ഭവനിൽ എ.അഖിലിനെ (18), പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ നവംബറിലായിരുന്നു പെൺകുട്ടി മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു മരണം.
കുട്ടിയുടെ ശരീരത്തിലേക്ക് അമിതമായ അളവിൽ ചില മരുന്നുകൾ എത്തിയിരുന്നതായി സംശയം ഉയർന്നു. തുടർന്നാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചത്. ഇതോടെ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തി.