ശബരിമലയിൽ മാത്രമല്ല സ്വർണക്കൊള്ള

പുള്ള് ദേവീ ക്ഷേത്രത്തിൽ കാണാതായത് അഞ്ച് പവന്‍റെ ആഭരണങ്ങൾ; പൂർണത്രയീശ ക്ഷേത്രത്തിലെ കിരീടത്തിൽ തിരിമറി; ശ്രീവരാഹം ക്ഷേത്രത്തിൽ നിന്നു മാലകൾ നഷ്ടമായി
Kerala temple gold theft

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽനിന്ന് സ്വർണം നഷ്ടപ്പെട്ടു.

Symbolic image

Updated on

തിരുവനന്തപുരം: ശബരിമലയ്ക്ക് പുറമേ സംസ്ഥാനത്തെ മറ്റു പ്രമുഖ ക്ഷേത്രങ്ങളിൽ നിന്നും സ്വർണവും അമൂല്യമായ ആഭരണങ്ങളും നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തൽ. വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭ്യമായ വിവരാവകാശ രേഖകളിലാണു സ്വർണക്കൊള്ള ശബരിമലയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന നടുക്കുന്ന വിവരം.

തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം, തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രം, തൃശൂര്‍ പുള്ള് ദേവി ക്ഷേത്രം എന്നിവിടങ്ങളിലെ ആഭരണങ്ങളും നഷ്ടമായെന്നു രേഖകൾ പറയുന്നു. തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രത്തില്‍ 2014 മേയ് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പൈതൃക മൂല്യമുള്ള രണ്ടു സ്വര്‍ണ മാലകള്‍ നഷ്ടപ്പെട്ടു. തിരുവാഭരണം രജിസ്റ്റര്‍ നമ്പര്‍ 247ല്‍ രേഖപ്പെടുത്തിയിരുന്ന ഏഴു ഗ്രാം 750 മില്ലിഗ്രാം തൂക്കം വരുന്ന ആഭരണങ്ങളാണ് ഇവ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍റ് ദേവസ്വം കമ്മിഷണര്‍ നല്‍കിയ മറുപടിയില്‍ ഇക്കാര്യം സമ്മതിക്കുന്നുണ്ട്.

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ മകുടത്തില്‍ (കിരീടം) നിന്ന് 663 മില്ലിഗ്രാം സ്വര്‍ണം കാണാതായതായി രേഖകള്‍ പറയുന്നു. രജിസ്റ്റര്‍ പ്രകാരം 954 ഗ്രാം 663 മില്ലിഗ്രാം ഭാരമുണ്ടായിരുന്ന കിരീടം, ക്രൈംബ്രാഞ്ച് അന്വേഷണ സമയത്ത് 954 ഗ്രാം മാത്രമായാണ് രേഖപ്പെടുത്തിയത്.

സംസ്ഥാന വിവരാവകാശ കമ്മിഷന്‍റെ രണ്ടാമത്തെ അപ്പീല്‍ ഉത്തരവിനെത്തുടര്‍ന്ന് 2025 നവംബറിലാണ് ദേവസ്വം അധികൃതര്‍ ഈ കുറവ് സമ്മതിച്ചത്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃശൂര്‍ പുള്ള് ദേവി ക്ഷേത്രത്തില്‍ നിന്ന് 5 പവനും 40 ഗ്രാം 500 മില്ലിഗ്രാമും തൂക്കം വരുന്ന ഏഴ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. 2014 മേയ് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് ഈ തിരിമറി നടന്നതെന്നും കൊച്ചി സ്വദേശിയായ ഗോവിന്ദന്‍ നമ്പൂതിരിക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും നഷ്ടപ്പെട്ട സ്വര്‍ണം തിരിച്ചുപിടിക്കണമെന്നും കെ. ഗോവിന്ദന്‍ നമ്പൂതിരി ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com