തിരുവനന്തപുരം : സംസ്ഥാനത്തെ ബാലവേല-ബാലവിവാഹ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് 6ന് സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗം സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് ഹോട്ടൽ പ്രശാന്തിൽ ബച്ച്പ്പൻ ബച്ചാവോ അന്തോളന്റെ സഹകരണത്തോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10.30ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ കമ്മിഷൻ ചെയർപെഴ്സൺ കെ. വി. മനോജ് കുമാർ അധ്യക്ഷനാകും.
ബാലനീതി ആക്റ്റ് 2015, വകുപ്പ് 109 പ്രകാരം നിയമ നടത്തിപ്പുമായി ബന്ധപ്പെട്ട നിരീക്ഷണ ചുമതല ബാലാവകാശ കമ്മീഷനിൽ നിക്ഷിപ്തമാണ്. ബാലവേല-ബാലവിവാഹ നിർമ്മാർജനം ഉൾപ്പെടെ ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങൾ കമ്മിഷൻ നടത്തിവരുന്നു.കേരളത്തെ ബാലവേല-ബാലവിവാഹ വിമുക്തമാക്കുന്നതിനു പ്രത്യേക പരിശോധനകളും, കർമപദ്ധതികളും കമ്മിഷൻ ഇതിനകം നടപ്പിലാക്കി. സംസ്ഥാന പൊലീസ് മേധാവിയും വിവിധ വകുപ്പു സെക്രട്ടറിമാരും ബാലവേലയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വിലയിരുത്തും.