

ടൂറിസ്റ്റ് ബസ് സർവീസുകൾ തടസപ്പെടും.
കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കെതിരേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിൽ അന്യായ നികുതി ഈടാക്കൽ, കനത്ത പിഴ ചുമത്തൽ, വാഹനങ്ങൾ സീസ് ചെയ്യൽ തുടങ്ങിയ നിയമവിരുദ്ധ നടപടികൾ തുടരുന്ന സാഹചര്യത്തിൽ, കേരളത്തിൽ നിന്നുള്ള എല്ലാ ടൂറിസ്റ്റ് ബസുകളുടെയും തമിഴ്നാട്, കര്‍ണാടക സർവീസുകൾ തിങ്കളാഴ്ച വൈകിട്ട് 6 മണിമുതൽ നിർത്തിവയ്ക്കാൻ ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി തീരുമാനിച്ചു.
ഈ തീരുമാനം പ്രതിഷേധമല്ല, മറിച്ച് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും യാത്രക്കാരർക്കും സുരക്ഷ ഉറപ്പാക്കാനായുള്ള നിർബന്ധിത നടപടി മാത്രമാണെന്ന്.സംസ്ഥാന പ്രസിഡന്‍റ് എ. ജെ. റിജാസ്, ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ എന്നിവർ അറിയിച്ചു,
കേരളത്തിൽ രജിസ്റ്റർ ചെയ്ത, കേന്ദ്രസർക്കാരിന്‍റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് പ്രകാരം അനുമതിയുള്ള വാഹനങ്ങളെ തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പുകൾ നിയമവിരുദ്ധമായി പിഴ ചുമത്തുകയും നികുതി പിരിക്കുകയും, പല വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്യുന്ന അവസ്ഥയാണിപ്പോൾ നിലനിൽക്കുന്നത്. ഇത് കേന്ദ്രസർക്കാരിന്‍റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങൾക്കു നേരെയുള്ള വ്യക്തമായ ലംഘനമാണെന്നും, പെർമിറ്റ് ഫീസ് അടച്ച വാഹനങ്ങളിൽ നിന്ന് മറ്റൊരു സംസ്ഥാനത്തിന് നികുതി ഈടാക്കാൻ പാടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷത്തോളമായി തമിഴ്നാട് അന്യായമായി കേരള വാഹനങ്ങളിൽ നിന്ന് നികുതി പിരിച്ചുവെങ്കിലും, കേരള സർക്കാർ വളരെ അനുഭാവപൂർണമായും പിന്തുണയോടെയും സമീപനം സ്വീകരിച്ചിരുന്നതായി ഭാരവാഹികൾ പറഞ്ഞു. എന്നാൽ, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങൾ നിയമവിരുദ്ധ നടപടികൾ തുടർന്നതോടെ, വാഹന ഉടമകൾക്കും ഓപ്പറേറ്റർമാർക്കും ഭീതിയും സാമ്പത്തിക നഷ്ടവും വർധിച്ചിരിക്കുകയാണ്.
സംസ്ഥാന ഗതാഗതമന്ത്രി, ഗതാഗത കമ്മീഷണർ എന്നിവർ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളോടും കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും അടിയന്തിരമായി ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.