
ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവം: അധ്യാപകനെ പിരിച്ചുവിട്ടേക്കും
തിരുവനന്തപുരം: കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. വിസിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
സംഭവത്തിൽ കേരള സർവകലാശാല നിയമിച്ച സമിതി വൈസ് ചാൻസിലർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അധ്യാപകൻ ഉത്തരക്കടലാസ് ബൈക്കിൽ പാലക്കാട്ടിലേക്ക് കൊണ്ടുപോയതിൽ വീഴ്ച പറ്റിയതായി അന്വേഷണ സമിതി കണ്ടെത്തി. പൂജപ്പുര ഐസിഎം കോളെജിലെ ഗസ്റ്റ് അധ്യാപകനായ പി. പ്രമോദിനെതിരെയാണ് നടപടി. പുന:പരീക്ഷയ്ക്കു വേണ്ടിവന്ന ചിലവ് കോളെജിൽ നിന്നും ഈടാക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
2022-2024 എംബിഎ മൂന്നാം സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ കുട്ടികളുടെ ഉത്തരക്കടലാസുകളാണ് കളഞ്ഞു പോയത്. ഉത്തരക്കടലാസ് നഷ്ടമായതോടെ ഈ വിഷയത്തിന്‍റെ പുന:പരീക്ഷ ഏപ്രിൽ 7ന് നടത്തിയിരുന്നു. എന്നാൽ പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാർഥികളിൽ 65 പേരു മാത്രമാണ് പരീക്ഷയ്ക്കായി എത്തിയത്. ഇവർക്കായി ഈ മാസം 22ന് വീണ്ടും പരീക്ഷ നടത്തും.