

പിണറായി വിജയൻ
തിരുവനന്തപുരം: വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർവകലാശാല ക്യാംപസിൽ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും തുരത്താൻ ശ്രമിക്കുന്നത് ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുയർന്നുവന്ന വിദ്യാർഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിലെന്ന് വ്യക്തമാണെന്നും അദ്ദേഹം ഫെയസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ജനാധിപത്യ വിരുദ്ധമായ ഈ തീരുമാനത്തിനു പുറകിലുള്ളവർ അതിൽ നിന്ന് പിന്തിരിയുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാവുമെന്നുറപ്പാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ നേതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമാണ്. സർവ്വകലാശാല ക്യാമ്പസിൽ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയ ബോധത്തെയും തുരത്താൻ ശ്രമിക്കുന്നത് ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നതുകൊണ്ടാണ്. രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിലെന്ന് വ്യക്തമാണ്. ജനാധിപത്യ വിരുദ്ധമായ ഈ തീരുമാനത്തിനു പുറകിലുള്ളവർ അതിൽ നിന്ന് പിന്തിരിയുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാവുമെന്നുറപ്പാണ്.
18 വയസ്സ് തികയുന്ന ഒരു പൗരന് രാജ്യത്തിന്‍റെ ഭരണം നിർണ്ണയിക്കാനും സർക്കാരുകളെ തിരഞ്ഞെടുക്കാനുമുള്ള വോട്ടവകാശം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. രാജ്യത്തിന്‍റെ ഭാവി നിർണ്ണയിക്കാനായി വോട്ട് ചെയ്യാൻ പ്രാപ്തിയുള്ള യുവത്വത്തിന്, തങ്ങൾ പഠിക്കുന്ന കലാലയങ്ങളിൽ രാഷ്ട്രീയ ബോധത്തോടെ ചിന്തിക്കാനും സംഘടിക്കാനും പ്രതികരിക്കാനും അവകാശമില്ല എന്ന വാദം ഭരണഘടനാ വിരുദ്ധവും തികഞ്ഞ അരാഷ്ട്രീയതയുമാണ്.
സ്വാതന്ത്ര്യ സമര കാലഘട്ടം മുതൽ രാജ്യത്തിന്‍റെ സാമൂഹിക-രാഷ്ട്രീയ വികാസത്തിൽ കലാലയങ്ങളും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം മുതൽ സ്വതന്ത്ര ഇന്ത്യയിലെ സ്വേച്ഛാധിപത്യ നീക്കങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പുകൾ വരെ എല്ലാ നിർണ്ണായക ഘട്ടങ്ങളിലും വിദ്യാർത്ഥി സമൂഹം മുൻപന്തിയിൽ നിന്ന് പോരാടിയിട്ടുണ്ട്. പലഘട്ടങ്ങളിലും രാജ്യത്തിന്‍റെ രാഷ്ട്രീയഗതിയെ നിർണ്ണയിക്കുന്നതിൽ വരെ ക്യാമ്പസ്സുകൾ ഉൽപ്രേരകങ്ങളായിട്ടുണ്ട്. അത്തരം ചരിത്രപരമായ പാരമ്പര്യമുള്ള ക്യാമ്പസുകളിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനങ്ങളെ പാടെ നിരോധിക്കാനുള്ള
നീക്കം അംഗീകരിക്കാൻ കഴിയില്ല. ക്യാമ്പസുകളെ ആശയ സംവാദങ്ങളുടെയും അവകാശ പോരാട്ടങ്ങളുടെയും കേന്ദ്രങ്ങളാക്കി നിലനിർത്തേണ്ടത് ജനാധിപത്യ സമൂഹത്തിന്‍റെ ആവശ്യമാണ്. വിദ്യാർത്ഥികളുടെ ഭരണഘടനാപരമായ ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്ന ഇത്തരം ഉത്തരവുകൾക്കെതിരെ പൊതുസമൂഹം രംഗത്തുവരണം.