
കൊച്ചി: കേരളവർമ കോളെജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീക്കൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നു കേരള ഹൈക്കോടതി നിരീക്ഷിച്ചു. ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസിൽ കോടതി വിധി പറഞ്ഞില്ല.
ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീക്കൗണ്ടിങ്ങിൽ പരിഗണിച്ചത് എങ്ങനെയെന്ന് ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ചോദിച്ചു. റീക്കൗണ്ടിങ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വിലയിരുത്തി. അസാധുവോട്ടുകൾ കണ്ടെത്തിയാൽ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടം. ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്‌യു സ്ഥാനാർഥിക്ക് 896 വോട്ടും എസ്എഫ്ഐ സ്ഥാനാർഥിക്ക് 895 വോട്ടുമാണ് ലഭിച്ചതെന്നും പറഞ്ഞു. റീ കൗണ്ടിങ്ങ് ആവശ്യപ്പെട്ട് എസ്എഫ്ഐ സ്ഥാനാർഥി നൽകിയ അപേക്ഷയിൽ കാരണം വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. ആശയക്കുഴപ്പം ഉണ്ടെന്ന് മാത്രമാണ് പരാതിയിൽ ഉള്ളതെന്നും കോടതി പറഞ്ഞു.
കോളെജിലെ കെഎസ്‌യു ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. തെരഞ്ഞെടുപ്പിന്‍റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പിനെക്കുറിച്ചു പരാതിയുണ്ടെങ്കിൽ കോടതിയെ അല്ല, വൈസ് ചാൻസിലറെയാണു സമീപിക്കേണ്ടതെന്ന് സർവകലാശാല നിലപാടെടുത്തു. അസാധു വോട്ടുകൾ റീ കൗണ്ടിങിൽ സാധുവായി പരിഗണിച്ചാണ് എസ്എഫ്ഐ ജയിച്ചതെന്നാണു ഹർജിക്കാരന്‍റെ വാദം. ഇത് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും, അതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം.