
തൃശൂർ: കേരള വർമ കോളെജ് തെരഞ്ഞെടുപ്പിനിടെ അട്ടിമറി ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ ഹൈകോടതിയിലേക്ക്. കൊളെജിൽ വീണ്ടും യൂണിയൻ തെരഞ്ഞെടുപ്പു നടത്തണമെന്ന ആവശ്യവുമായാണ് കെഎസ്‌യു ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. റീ കൗണ്ടിങ്ങിനിടെ കറന്‍റുപോയെന്നും ആ സമയത്ത് ബാലറ്റിന്‍റെ എണ്ണം കൂടിയെന്നും കെഎസ്‌യു ആരോപിച്ചു. ഇതിനെതിരേ കോൺഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.
കേരള വർമ്മ കോളെജിലെ തെരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനടക്കം രംഗത്തെത്തിയിരുന്നു. തൃശൂരിൽ നടന്നത് എസ്എഫ്ഐയുടെ ഗുണ്ടായിസമാണ്. ഒരു വോട്ടിനു തോറ്റശേഷം 7 വോട്ടിനു ജയിക്കുന്ന അപൂർവ സവിശേഷയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എസ്എഫ്ഐ ക്രിമിനലുകള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.
ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ കെഎസ് യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചുവെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. കേരള വർമയുടെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെ എസ് യു സ്ഥാനാർഥി ജനറൽ സീറ്റിൽ വിജയിച്ചതായി ഫലം വരുന്നത്. ഫലം വന്നതിനു പുറക കെഎസ് യു പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. എന്നാൽ എസ്എഫ്ഐയുടെ ആവശ്യപ്രകാരം വീണ്ടും കൗണ്ടിങ് നടത്തിയതോടെ വിജയം എസ് എഫ് ഐ പക്ഷത്തായി.