
വി. ശിവൻകുട്ടി
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ കുറിച്ചുളള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ പ്രസ്താവനകൾ അദ്ദേഹത്തിന്‍റെ അറിവില്ലായ്മയാണെന്ന് മന്ത്രി വി.ശിവൻകുട്ടി. രാഷ്ട്രീയവത്ക്കരിക്കാൻ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ ആത്മീയതയും ഭക്തിയും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല.
സകല ജനങ്ങളുടെയും പൊതുസ്വത്താണ്. ഈ യാഥാർഥ്യ മനസിലാക്കാതെയാണ് അയ്യപ്പസംഗമത്തെ ഒരു രാഷ്ട്രീയ നാടകമായി ചിത്രീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഒന്നും അറിയില്ലെന്ന രാജീവ് ചന്ദ്രശേഖറിന്‍റെ പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ്.
പിണറായി വിജയൻ വർഷങ്ങളായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും, അവരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹാരങ്ങൾ കാണുകയും ചെയ്യുന്ന നേതാവാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ സർക്കാർ ശബരിമലയിൽ നടത്തിയ അടിസ്ഥാന വികസന പ്രവർത്തനങ്ങളെ രാജീവ് ചന്ദ്രശേഖർ മന:പൂർവം അവഗണിക്കുകയാണ്.