കൊച്ചി: കേക്കിലൂടെ ചെറുകുടലിൽ എത്തിയ ലോഹപദാർത്ഥം സുരക്ഷിതമായി നീക്കം ചെയ്ത് ഡോക്ടർമാർ. ഒന്നാം പിറന്നാളിന് മുറിക്കാൻ വാങ്ങിയ കേക്കിൽ അലങ്കരിച്ചിരുന്ന വസ്തുവിലെ ലോഹ പദാർത്ഥം കേക്കിനൊപ്പം അബദ്ധത്തിൽ കുട്ടി വിഴുങ്ങുകയായിരുന്നു.
കുട്ടിക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രത്തിന്‍റെ മാതൃകയിലൊരുക്കിയ കേക്കാണ് ജന്മദിനത്തിൽ വില്ലനായത്. കുട്ടിയുടെ വായിൽ കേക്കിനൊപ്പം ലോഹപദാർത്ഥം കണ്ട് മാതാവ് എടുക്കാൻ ശ്രമിച്ചപ്പോഴേക്കും, കുട്ടി അത് വിഴുങ്ങുകയായിരുന്നു. ക്രീം കേക്കിനൊപ്പം ആയതിനാൽ എവിടെയും തങ്ങി നിൽക്കാതെ ലോഹ പദാർത്ഥം നേരെ ആമാശത്തിലേക്ക് പോയിരുന്നു.
തുടർന്ന് കുട്ടിയുമായി മാതാപിതാക്കൾ പറവൂരിലെ താലൂക്ക് ആശുപത്രിയിലെത്തി. അവിടെ നടത്തിയ എക്സറേ പരിശോധനയിൽ ആമാശയിൽ ലോഹപദാർത്ഥത്തിന്‍റെ സാന്നിധ്യം കണ്ടെത്തി. പിന്നാലെ വിദ്ഗദ പരിശോധനകൾക്കായി ആലുവ യിലെ രാജഗിരി ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ഇതിനകം ലോഹപദാർത്ഥം ആമാശയം കടന്ന് ചെറുകുടലിൽ എത്തിയിരുന്നു.
കുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഡ്യൂഡെനോസ്കോപ്പി വഴി പദാർത്ഥം നീക്കം ചെയ്യാൻ ആയിരുന്നു ഡോക്ടർമാരുടെ തീരുമാനം. കുട്ടികൾക്ക് വേണ്ടിയുളള പ്രത്യേക എൻഡോസ്കോപ്പ് ഉപയോഗിച്ച് ഡോക്ടർമാർ ചെറുകുടലിൽ നിന്ന് ലോഹപദാർത്ഥം സുരക്ഷിതമായി നീക്കം ചെയ്തു. കുട്ടിക്ക് ലോക്കൽ അനസ്തേഷ്യ നൽകിയായിരുന്നു എൻഡോസ്കോപ്പി നടപടിക്രമം പൂർത്തിയാക്കിയത്. ഡോ.ഫിലിപ്പ് അഗസ്റ്റിന്‍റെ മേൽനോട്ടത്തിൽ നടന്ന ചികിത്സയിൽ ഡോ. നിബിൻ നഹാസ്, ഡോ.സാനു സാജൻ, ഡോ. രാധിക നായർ എന്നിവർ പങ്കാളികളായി. ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി. കേക്കുകളിൽ അലങ്കാരങ്ങൾക്കായി ചെയ്യുന്ന വസ്തുക്കൾ മൂലം ഇത്തരം അപകടം ഉണ്ടാകാൻ സാധ്യതയുളളതിനാൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു.