
വാൽപ്പാറയിൽ നാലുവയസുകാരിയെ കൊന്ന പുലി കെണിയിലായി
തൃശൂർ: വാൽപ്പാറയിലെ കൊലയാളിപ്പുലിയെ പിടികൂടി. പച്ചമല എസ്റ്റേറ്റിന് സമീപത്ത് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി വീഴുകയായിരുന്നു. കഴിഞ്ഞദിവസം നാലു വയസുകാരിയെ പുലി ആക്രമിച്ച കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് പുലിക്കൂട് സ്ഥാപിച്ചത്. പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
എസ്റ്റേറ്റ് ലയനത്തിൽ നിന്നും 300 മീറ്റർ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലായിരുന്നു. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നു. പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ - മോനിക്ക ദമ്പതികളുടെ മകൾ റൂസ്‍നി (4)യെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ പുലി ആക്രമിക്കുകയായിരുന്നു.
തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. മറ്റു തൊഴിലാളികളാണ് പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്.തൊഴിലാളികൾ ബഹളം വച്ചെങ്കിലും കുട്ടിയുമായി പുലി കടന്നുകളഞ്ഞിരുന്നു.