
കിറ്റക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര‍്യം ആവശ‍്യമില്ല; സാബു ജേക്കബ്
കൊച്ചി: കിറ്റക്സ് ആന്ധ്രാപ്രദേശിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് വ‍്യവസായ മന്ത്രി പി. രാജീവ് നടത്തിയ പരാമർശത്തിന് മറുപടി നൽകി കിറ്റക്സ് എംഡി സാബു ജേക്കബ്. കിറ്റക്സിന് കേരളത്തിൽ തുടരാൻ ആരുടെയും ഔദാര‍്യം ആവശ‍്യമില്ലെന്നും കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്ര പ്രദേശ് മോശമാണെന്ന മന്ത്രിയുടെ പ്രസ്താവന സ്ഥിരമുള്ളതാണെന്നും സ്വന്തം കഴിവില്ലായ്മ മറച്ചുവയ്ക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരോ പി. രാജീവോ ഒരു ആനുകൂല‍്യവും നൽകിയില്ല. താനും പിതാവും ചേർന്ന് അധ‍്യാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്സെന്നും, വ‍്യവസായം എവിടെ ആരംഭിക്കണം എങ്ങനെ തുടങ്ങണം എന്നീ കാര‍്യങ്ങൾ തീരുമാനിക്കുന്നത് താനാണെന്നും സാബു ജേക്കബ് പറഞ്ഞു.
കിറ്റക്സ് കേരളം വിടാനിടയായ സാഹചര‍്യം എല്ലാവർക്കുമറിയാം. മാസം തോറും നിരന്തരം റെയ്ഡുകൾ നടത്തി. രണ്ടാം പിണറായി അധികാരത്തിലെത്തിയ ശേഷം സർക്കാരും ഉദ‍്യോഗസ്ഥരും ചേർന്ന് ആക്രമിച്ചു. അന്ന് സഹികെട്ട് 3500 കോടി രൂപയുടെ നിക്ഷേപം മറ്റ് സംസ്ഥാനത്തേക്ക് മാറ്റി- സാബു ജേക്കബ് പറഞ്ഞു.