
കൊച്ചി: കളമശേരി ബോംബ് സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാർട്ടിനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അത്താണിയിലെ കുടുംബ വീട്ടിലായിരുന്നു തെളിവെടുപ്പ്. ഇവിടെയാണ് പ്രതി ബോംബ് നിര്‍മിക്കുന്നതിനുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. പത്തുവര്‍ഷമായി പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ ഉടമസ്ഥതയിലുള്ള ഈ വീട് പലര്‍ക്കായി വാടകക്ക് നല്‍കി വരുകയായിരുന്നു. സ്ഫോടനത്തിന്‍റെ ആസൂത്രണമടക്കം ഇവിടെവെച്ചാണ് നടന്നത്. കൃത്യത്തിൽ മറ്റൊരാൾക്കുകൂടി പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയുടെ ഭാര്യയുടെ മൊഴിയിൽ നിന്നാണ് ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചത്.
സംഭവം നടക്കുന്നതിന്‍റെ തലേദിവസം രാത്രി മാര്‍ട്ടിന് ഒരു കോള്‍ വന്നിരുന്നു. ആരാണെന്ന് ചോദിച്ചപ്പോള്‍ തന്നോട് ദേഷ്യപ്പെട്ടെന്നും രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ട്, അത് കഴിഞ്ഞതിന് ശേഷം പറയാമെന്നും മാര്‍ട്ടിന്‍ പറഞ്ഞതായാണ് ഭാര്യ മൊഴി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെ ഫോണില്‍ ബന്ധപ്പെട്ടത് ആരാണെന്ന് കണ്ടെത്താനുളള ശ്രമം പൊലീസ് നടത്തുന്നുണ്ട്.
സ്ഫോടനം നടന്ന ശേഷം മാർട്ടിൻ ഒരു സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നു, ഇയാൾ തന്നെയാണോ തലേദിവസം ഫോണിൽ സംസാരിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.സ്ഫോടനം നടന്ന സംറ ഇന്‍റർനാഷനൽ കൺവൻഷൻ സെന്‍ററിലും തെളിവെടുപ്പു നടത്തും.
ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഡൊമനിക് മാർട്ടിൻ തന്നെയാണ് പ്രതിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആളുകള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് നീക്കം.