
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വയനാടിനെയും വിഴിഞ്ഞത്തെയും അവഗണിച്ചത് ദുഃഖകരമാണെന്നും മന്ത്രി പ്രതികരിച്ചു. വയനാട് ദുരന്തത്തിന് വേണ്ടിയുള്ള പാക്കേജ് ന‍്യായമാണെങ്കിലും പരിഗണിച്ചില്ല. സംസ്ഥാനത്തിന് പ്രത‍്യേകമായി ലഭിക്കേണ്ട കാര‍്യങ്ങൾ വെട്ടിക്കുറച്ചു. കേരളത്തിലെ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം.
അതിനും പ്രത‍്യേകമായി പണം അനുവദിച്ചില്ല. കഴിഞ്ഞ വർഷം സംസ്ഥാനവിഹിതമായ 73000 കോടി രൂപ ലഭിക്കേണ്ടതായിരുന്നു. എന്നാൽ 32000 കോടി രൂപയാണ് ലഭിച്ചത്. ഇത്തവണത്തെ കണക്കനുസരിച്ച് കഴിഞ്ഞ തവണത്തേക്കാൾ 14000 കോടിയിലധികം ലഭിക്കേണ്ടതാണ്. എന്നാൽ 4000 കോടി പോലും കിട്ടുമെന്ന് കരുതാനാവില്ല. കേരളത്തോടുള്ള സമീപനം നിരാശജനകമാണ് മന്ത്രി പറഞ്ഞു.