
തിരുവനന്തപുരം: സംസ്ഥാനത്ത് അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണം തുടങ്ങി. നെല്ലുസംഭരണം 200 കോടി കൊടുത്തു. ജനകീയ ഹോട്ടലുകൾക്കും ആശാവർക്കർമാർക്കും ധനസഹായം കൊടുത്തുവെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനു പുറമേ അങ്കണവാടി ജിവനക്കാരിൽ പത്ത് വർഷം പൂർത്തിയാക്കിയവർക്ക് ആയിരം രൂപ കൂട്ടും. പത്ത് വർഷത്തിന് താഴെയുള്ളവർക്ക് 500 രൂപയും ആശാ വർക്കർമാർക്കും 1000,രൂപയും കൂട്ടും. ഒരു ലക്ഷത്തോളം പേർക്ക് ആനുകൂല്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
അപേക്ഷയിൽ കുത്തും കോമയും ഇല്ലെന്നു പറഞ്ഞുവരെ കേന്ദ്രം കേരളത്തിന് അർഹമായ പണം കേന്ദ്രം തടയുകയാണ്. കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിവേദനം നൽകാമെന്ന് എംപിമാർ സമ്മതിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് സത്യമാണ്. ഇതിനിടയിൽ കേരളം ഉൾപ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്‍റെ ഈ നടപടിക്കെതിരേ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല. നികുതി പിരിവ് വര്‍ധിച്ചത് കഴിഞ്ഞ രണ്ടുവര്‍ഷമാണ്. നികുതി വെട്ടിപ്പ് നടക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നറിയില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രതിപക്ഷ നേതാവ് തെറ്റിധരിപ്പിക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും മനസ്സിലാകുന്നുണ്ടെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞിരുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയിലും സർക്കാരിന് ധൂർത്താണെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തോടാണ് മന്ത്രിയുടെ പ്രതികരണമുണ്ടായത്.