കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ

കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയില്‍ (75) സ്ഥാനമൊഴിഞ്ഞ‌തോടെയാണ് മാറ്റം. പുതിയ ബിഷപ് സ്ഥാനമേൽക്കും വരെ അഡ്മിനിസ്ട്രേറ്റർ ഭരണം തുടരും.
Bishop Dr Joseph Kariyil
Bishop Dr Joseph Kariyil

മട്ടാഞ്ചേരി: കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയില്‍ (75) സ്ഥാനമൊഴിഞ്ഞ‌തോടെ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തി. ഫോര്‍ട്ട് കൊച്ചിയിലെ രൂപത ആസ്ഥാനത്ത് നടന്ന വൈദിക യോഗത്തിലാണ് ഡോ. ജോസഫ് കരിയില്‍ സ്ഥാനമൊഴിയുന്നത് പ്രഖ്യാപിച്ചത്. രൂപതാധ്യക്ഷന്‍റെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു.

പുതിയ ബിഷപ് സ്ഥാനമേല്‍ക്കും വരെ കൊച്ചി രൂപതാ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലായിരിക്കും. ബിഷപ്പ്മാരുടെ പ്രായം 75 വയസായി നിജപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഡോ: ജോസഫ് കരിയില്‍ സ്ഥാനമൊഴിഞ്ഞത്. വിവാദത്തെ തുടര്‍ന്ന് ബിഷപ്പ് സ്ഥാനത്ത് നിന്ന് ജോണ്‍ തട്ടുങ്കലിനെ നീക്കം ചെയ്തതിനെ തുടര്‍ന്ന് 2009 മാര്‍ച്ച് 8 ന് പ്രഖ്യാപനം നടത്തി ജൂലായ് 5 നാണ് ഡോ. ജോസഫ് കരിയില്‍ കൊച്ചി രൂപത ബിഷപ്പായി സ്ഥാനാരോഹണം ചെയ്തത്. 14 വര്‍ഷം 7 മാസം ഈ സ്ഥാനത്തു തുടർന്നു.

1949 ജനുവരി 11 ന് ജനിച്ച ജോസഫ് കരിയില്‍ 2024 ജനുവരി 11ന് 75 വയസ് പിന്നിട്ടതോടെ നിയമാനുസൃത വിരമിക്കലിനായി വത്തിക്കാനിലേയ്ക്ക് തീരുമാനം അറിയിക്കുകയായിരുന്നു.

കഴിഞ്ഞവാരം വിരമിക്കല്‍ അംഗീകാരമായതോടെയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. വത്തിക്കാനില്‍ നിന്നാണ് പുതിയ ബിഷപ്പിന്‍റെ പ്രഖ്യാപനം വരിക. ലത്തിന്‍ കത്തോലിക്ക സഭയുടെ ആത്മീയ കേന്ദ്രമാണ് ഫോര്‍ട്ടുകൊച്ചിയിലെ കൊച്ചി രൂപത ഇന്ത്യയിലെ രണ്ടാമത് രൂപതയാണിത്.1557 ഫെബ്രുവരി 4 ന് രൂപം കൊണ്ടതാണ് കൊച്ചി രൂപത. വൈപ്പിന്‍ മുതല്‍ അര്‍ത്തുങ്കല്‍ വരെയുള്ള തീരദേശ മേഖലയിലെ 51 ഇടവകകളാണ് കൊച്ചി രൂപതയ്ക്ക് കീഴിലുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com