രാജസ്ഥാനിൽ നിന്നുള്ള കവർച്ചാസംഘമെന്ന് സംശയം; നെട്ടൂരിൽ പൊലീസ് കണ്ടെയ്നർ ലോറി പിടിച്ചെടുത്തു
രാജസ്ഥാനിൽ നിന്നുള്ള കവർച്ചാസംഘമെന്ന് സംശയം; നെട്ടൂരിൽ പൊലീസ് കണ്ടെയ്നർ ലോറി പിടിച്ചെടുത്തു
കൊച്ചി: എറണാകുളം നെട്ടൂരിൽ കവര്‍ച്ചാ സാധനങ്ങളുമായി എത്തിയ കണ്ടെയ്നർ ലോറി പിടിച്ചെടുത്ത് പനങ്ങാട് പൊലീസ്. കണ്ടെയ്നറിൽ ഉണ്ടായിരുന്ന 3 രാജസ്ഥാന്‍ സ്വദേശികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പ്രതികളിലൊരാൾ സ്റ്റേഷനിലെ ശുചിമുറിയുടെ ജനൽ പൊളിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. കസ്റ്റഡിയിലുള്ള 2 പേരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
മറ്റു സംസ്ഥാനത്തുനിന്ന് ഒരു കണ്ടെയ്നർ ലോറി ഇതുവഴി പോകുന്നുണ്ടെന്നായിരുന്നു പൊലീസിനു ലഭിച്ച രഹസ്യവിവരം. പുലർച്ചെ 4:30-ഓടെ കണ്ടെയ്‌നര്‍ ലോറി നെട്ടൂരിലെത്തി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് വണ്ടി തടഞ്ഞ് പരിശോധന നടത്തി. ആദ്യം എസിയും അനുബന്ധ വസ്തുക്കളുമാണ് കണ്ടെയ്നറിൽ കണ്ടെത്തിയതെങ്കിലും ഇവ മാറ്റി വീണ്ടും പരിശോധിച്ചപ്പോൾ ഗ്യാസ് കട്ടറടക്കമുള്ളവ കണ്ടെത്തി. ഇതിനിടെ ലോറിയിലുണ്ടായിരുന്ന ഒരാളൾ ഇറങ്ങിയോടി. പിന്നാലെ ലോറിയിലുണ്ടായിരുന്ന ബാക്കി 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.