
കൊച്ചി: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി കൊച്ചി സ്വദേശിനിയിൽ നിന്നു നാലരക്കോടി രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പു കേസ് പ്രതിയെ കേരള പൊലീസ് കോൽക്കത്തയിൽ നിന്ന് അറസ്റ്റ് ചെയ്തു. കോല്‍ക്കത്ത സ്വദേശിയായ രംഗന്‍ ബിഷ്ണോയിയാണു കേരള പൊലീസിന്‍റെ സൈബർ വിഭാഗത്തിന്‍റെ പിടിയിലായത്.
കേസിൽ കൊണ്ടോട്ടി സ്വദേശികളായ രണ്ടു പേരെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരാണു തട്ടിപ്പിന് വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കിയത്. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രംഗന്‍ ബിഷ്ണോയിയെ പൊലീസ് കോല്‍ക്കത്തയിലെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോല്‍ക്കത്തയിലിരുന്നാണു രംഗന്‍ ബിഷ്ണോയി കൊച്ചിയിലെ സൈബര്‍ തട്ടിപ്പിന് മേല്‍നോട്ടം വഹിച്ചിരുന്നത്. പ്രതിയെ ചൊവ്വാഴ്ച വൈകിട്ട് വിമാനമാര്‍ഗം കൊച്ചിയിലെത്തിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.