

കൊച്ചി: സ്കൂൾ കായികമേളക്കെത്തുന്ന വിദ്യാർഥികൾക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രൊ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതല്‍ 11-ാം തിയതി വരെയാണ് ഈ ആനുകൂല്യം. ദിവസവും ആയിരം കുട്ടികൾക്ക് യാത്രയൊരുക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
എറണാകുളം കലക്റ്റർ എന്‍എസ്‌കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്. 39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്. കലൂര്‍ സ്റ്റേഡിയമാണ് കായികമേളയുടെ ഉദ്ഘാടന വേദി.
ഉദ്ഘാടന വേളയിൽ മമ്മുട്ടി മുഖ്യാഥിതിയാവും. മുഖ്യമന്ത്രി പിണറായി വിജയനും അതേ പരിപാടിയിൽ പങ്കെടുക്കും. ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ പേരില്‍ ട്രോഫി നല്‍കും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എട്ട് സ്‌കൂളുകളും പങ്കെടുക്കും. ഇതും ചരിത്രത്തിലാദ്യമാണ്.