

ശരണ്യ
ബംഗളൂരു: കുടകിൽ ട്രെക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യ ജി.എസ്. (36) എന്ന യുവതിയെയാണ് വ്യാഴാഴ്ച മുതൽ കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു. ശരണ്യയെ കണ്ടെത്താനുള്ള തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നു.
കൊച്ചിയിൽ നിന്ന് ഏപ്രിൽ രണ്ടിനാണ് ശരണ്യ ഒറ്റയ്ക്ക് കുടകിൽ എത്തുന്നത്. രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഫോൺ സിഗ്നൽ നഷ്ടപ്പെട്ടു. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
തുടർന്നാണ് ശരണ്യയ്ക്കായി തെരച്ചിൽ ആരംഭിച്ചത്. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും അടക്കം 60 പേരാണ് തിരച്ചിൽ നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിച്ചാണ് തിരച്ചിൽ. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. യുവതിഅപകടത്തിൽപ്പെട്ടതാണോ വഴിമാറി സഞ്ചരിച്ചതാണോയെന്ന് അധികൃതർ പരിശോധിക്കുന്നുണ്ട്.