
"ഞാൻ നിൽക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണ്, തുറന്നു പറഞ്ഞാൽ വിവാദമായേക്കും'': കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: വൈകാരിക പ്രസംഗവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. താൻ നിൽക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണെന്നും പ്രസംഗിച്ചാൽ പലതും തുറന്നു പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോൺക്ലേവിലാണ് കൊടിക്കുന്നിൽ സുരേഷ് വൈകാരിക പ്രസംഗം നടത്തിയത്.
"ഞാൻ നിൽക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണ്. തുറന്നു പറഞ്ഞാൽ വിവാദമായേക്കും. ശത്രുക്കൾ കൂടിയെന്നും വരാം. അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നത്. സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പമല്ലായിരുന്നു. 8 തവണ ജയിക്കാൻ മറ്റാർക്കും സാധിച്ചില്ല. പല തരത്തിലുള്ള ആക്രമണങ്ങൾ നേരിട്ടു. ഞാൻ മാത്രം തോൽക്കുമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. എനിക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ പിടിച്ച് നിൽക്കില്ലായിരുന്നു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് മത്സരിച്ചത്. ഞാൻ നിന്നില്ലെങ്കിൽ ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പാർട്ടി പറഞ്ഞു. എന്നേക്കാൾ കൂടുതൽ കാലം എംപിയായി ഇരുന്നവർ ഉണ്ടായിട്ടും എന്നെ മാത്രമാണ് വേട്ടയാടുന്നത്. '' - അദ്ദേഹം പറഞ്ഞു.