കൊട്ടരക്കര: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ വ്യാഴ്യാഴ്ച ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കും. പ്രതികൾ പിടിയിലായതിന്‍റെ 70 ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
കഴിഞ്ഞ നവംബർ 27 ന് വൈകീട്ട് 4.20 നാണ് കാറിലെത്തിയ മൂന്നംഗസംഘം ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ റോഡിൽ കാറിൽ പിുന്തുടർന്ന സംഘം കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സഹോദരൻ ചെറുത്തെങ്കിലും അവനെ പുറത്തേക്ക് തള്ളിയിട്ട ശേഷം കുട്ടിയുമായി കടന്നുകളയുകയായിരുന്നു.
രാത്രി ഏഴരയോടെ കുട്ടിയെ വിട്ടുതരണമെങ്കിൽ പത്തുലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് ഫോൺവിളിയെത്തി. ഏറെ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ പിറ്റേന്ന് ഉച്ചയോടെ കൊല്ലം ആശ്രമ മൈതാനത്തു നിന്നു കുട്ടിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ഡിസംബർ 1ന് തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ പൊലീസ് പിടികൂടിയത്. കടബാധ്യത തീർക്കാൻ കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നാണ് കേസ്.