കൊല്ലത്ത് 'പ്രേമ'തരംഗം

വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് മുന്നേറിയത്.
kollam lok sabha election 2024 live update
കൊല്ലത്ത് 'പ്രേമ'തരംഗം

കൊല്ലം: കൊല്ലത്ത് വീണ്ടും പ്രേമതരംഗം. എണ്ണിത്തുടങ്ങിയപ്പോൾ തന്നെ വ്യക്തമായ ലീഡ് നിലനിർത്തിയ യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനെ മറികടക്കാൻ എൽഡിഎഫ് സ്ഥാനാർഥി മുകേഷിനായില്ല. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ‌ പിന്നിട്ടപ്പോൾ കൊല്ലത്തെ എൻ.കെ.പ്രേമചന്ദ്രന്റെ ലീഡ് 10,000 കഴിഞ്ഞു. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് മുന്നേറിയത്. എന്നാൽ അരമണിക്കൂർ പിന്നിട്ടതോടെ എൽഡിഎഫ് സ്ഥാനാർഥി പിന്നിലായി. പ്രേമചന്ദ്രന്റെ ലീഡ് 1000 കടന്നു. പിന്നീട് പ്രേമചന്ദ്രൻ ലീഡ് കുത്തനെ ഉയർത്തി. വോട്ടെടുപ്പ് മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് അയ്യായിരം പിന്നിട്ടു. ഒരു മണിക്കൂർ കഴിഞ്ഞതോടെ ലീഡ് പതിനായിരമായി.

തുടർച്ചയായി 2 വിജയങ്ങൾ വീതം രണ്ടു തവണ ആയാണ് പ്രേമചന്ദ്രൻ 4 വിജയം നേടിയത്. ഇത്തവണകൂടി വിജയിച്ചാൽ ഹാട്രിക്. 1996 ല്‍ ഇടതുമുന്നണിയിലായിരുന്ന ആർഎസ്പിയിൽ നിന്ന് ആദ്യമായി എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്‍റിൽ മത്സരിക്കാനിറങ്ങി. കൃഷ്ണകുമാറിനെ 78,370 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വിജയിച്ച പ്രേമചന്ദ്രൻ 1998 ല്‍ പ്രേമചന്ദ്രന്‍ കോണ്‍ഗ്രസിലെ കെ.സി.രാജനെ 71,762 വോട്ടുകള്‍ക്ക് തോല്‍പിച്ചു.

2009ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്. 2014ൽ കോൺഗ്രസ് ആർസിപിക്ക് സീറ്റ് കൈമാറി. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങിയത്. 2014ൽ എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന എൻ.കെ.പ്രേമചന്ദ്രൻ യുഡിഎഫിനായി മത്സരത്തിനിറങ്ങിയപ്പോൾ, പ്രേമപ്രഭാവത്തിൽ എൽഡിഎഫിനു സീറ്റ് നഷ്ടമായി. കുണ്ടറ എംഎൽഎയായിരുന്ന എം.എ.ബേബിയെ ആണ് കൊല്ലം പിടിക്കാൻ 2014ൽ സിപിഎം നിയോഗിച്ചത്. പ്രേമചന്ദ്രന്‍റെ ജനകീയതയിൽ ഇടത് ശക്തി കേന്ദ്രങ്ങളിൽപോലും വോട്ടു ചോർന്നതോടെ എം.എ.ബേബി തോൽവിയറിഞ്ഞു. 2019ൽ ജില്ലാ സെക്രട്ടറിയായിരുന്ന, ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ സിപിഎം രംഗത്തിറക്കിയെങ്കിലും 37,649 ആയിരുന്ന എൻ.കെ.പ്രേമചന്ദ്രന്‍റെ ഭൂരിപക്ഷം 1,48,856 ആയി ഉയർന്നുവെന്നത് ചരിത്രം. ഇത്തവണ പ്രേമചന്ദ്രനെ പിടിച്ചുകെട്ടാൻ സിപിഎം രംഗത്തിറക്കിയത് സിറ്റിങ് എംഎൽഎ എം. മുകേഷിനെ.

Trending

No stories found.

Latest News

No stories found.