
മിഥുന്‍റെ മരണം: പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
കൊല്ലം: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തേവലയ്ക്കര ബോയ്സ് സ്കൂൾ പ്രധാനാധ്യാപിക എസ്.സുജയെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനേജ്മെന്‍റ് നടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാർ നേരിട്ട് സസ്പെൻഡ് ചെയ്യും. വിഷയത്തിൽ സ്കൂൾ മാനേജ്മെന്‍റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണം .വിഷയത്തിൽ കൊല്ലം എഇഒയോടും വിശദീകരണം തേടിയിട്ടുണ്ട്.
ഉച്ചക്ക് 2 മണിക്ക് ഉന്നതോദ്യോഗസ്ഥരുടെ അടിയന്തര ഓൺലൈൻ യോഗം ചേരും. മിഥുന്‍റെ ഇളയ സഹോദരന് പത്താം ക്ലാസ് വരെ പഠന സഹായം ഉറപ്പാക്കുമെന്നും കുട്ടിയുടെ വീട് സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.
മിഥുന്‍റെ കുടുംബത്തിന് ധനസഹായം നൽകാൻ മാനേജ്മെന്‍റിന് നിർദേശം നൽകിയിട്ടുണ്ട്. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ മാനേജ്മെന്‍റ് പിരിച്ച് വിട്ട് സ്കൂൾ ഏറ്റെടുക്കാനും സർക്കാരിന് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.