
മിഥുന്‍റെ മരണം: കൊല്ലത്ത് വിദ്യാഭ്യാസ ബന്ദ്, പ്രധാനാധ്യാപികയ്ക്ക് എതിരേ നടപടിക്ക് സാധ്യത
കൊല്ലം: സ്കൂളിൽ കളിക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലത്ത് വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു, എബിവിപി സംഘനടകളാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ആർഎസ്പി, ആർവൈഎഫ് സംഘടനകൾ പ്രതിഷേധ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാണ് വ്യാഴാഴ്ച മരിച്ചത്. സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്റ്റർ സ്കൂൾ സന്ദർശിച്ച് സാഹചര്യം വിലയിരുത്തും. ബാലാവകാശ കമ്മിഷനും സ്കൂളിലെത്തും.സ്കൂളിലെ പ്രധാന അധ്യാപികയ്ക്കെതിരേ നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
മിഥുന്‍റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുവൈറ്റിലുള്ള അമ്മ എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. കുട്ടിയുടെ മരണത്തിൽ ബാലാവകാശ കമ്മിഷനും പൊലീസും കേസെടുത്തിട്ടുണ്ട്. അതേ സമയം സ്കൂളിൽ ഷെഡ് നിർമിച്ചത് പഞ്ചായത്തിന്‍റെ അനുമതിയോടെ അല്ലെന്നും സ്കൂളിന് ഇക്കാര്യം ചൂണ്ടിക്കാണിച്ച് നോട്ടീസ് നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് വർഗീസ് തരകൻ പറയുന്നു.
വൈദ്യുതി ലൈനിനു താഴെ നിർമിച്ചിരിക്കുന്ന ഷെഡിനു മുകളിലേക്ക് വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ഷോക്കേറ്റ് മരിച്ചത്.
മിഥുന്‍റെ കുടുംബത്തിന് പ്രാഥമിക സഹായമെന്ന നിലയിൽ കെഎസ്ഇബി 5 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.