പോക്സോ കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്‍ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. 6 മാസത്തിലേറെ നീണ്ട ഒളിവു ജീവതത്തിനു ശേഷമാണ് ജയചന്ദ്രൻ പൊലീസിനു മുന്നിലെത്തിയത്.
ഫെബ്രുവരി 28 വരെ ജയചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നു സുപ്രീംകോടതി ഉത്തരവുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടാവും വരെയാണ് അറസ്റ്റ് തടഞ്ഞിരുന്നത്. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പോക്സോ നിയമം ദുരുപയോഗം ചെയ്തുള്ള കേസാണിതെന്നാണ് നടന്‍റെ വാദം. പരാതിക്ക് പിന്നിൽ കുടുംബ തർക്കമെന്നും ആരോപണം. ഇവ പരിഗണിച്ചാണ് ജാമ്യ ഹർജി തീർപ്പാകും വരെ കോടതി അറസ്റ്റ് തടഞ്ഞത്.
കുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെ തുടർന്ന് പൊലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു.