
കൊല്ലം: കടയ്ക്കലിൽ സൈനികനെ മർദിച്ച ശേഷം നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പേര് ശരീരത്തിൽ ചാപ്പ കുത്തിയെന്ന പരാതി വ്യാജമെന്ന് കണ്ടെത്തൽ.
ചാപ്പ കുത്തുന്ന രീതിയിൽ പെയിന്‍റ് ചെയ്തത് സൈനികന്‍റെ സുഹൃത്ത് ജോഷയാണെന്നാണ് കണ്ടെത്തൽ. ഇയാളുടെ വീട്ടിൽ നിന്ന് ഇതിനുപയോഗിച്ച പെയിന്‍റും ബ്രഷും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലാണ് ചെയ്തതെന്നാണ് മൊഴി. ഷൈന്‍ പറഞ്ഞപ്രകാരമാണിത് ചെയ്തതെന്ന് ജോഷി പറഞ്ഞു. പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിയിലെ അന്വേഷണത്തിൽ നിർണായകമായത്.
തന്നെ കൊണ്ട് ഷൈൻ ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി പൊലീസിനോട് വിശദീകരിച്ചു. മർദിക്കാൻ ആവശ്യപെട്ടുവെങ്കിലും ചെയ്‌തില്ലെന്നും ജോഷി പറയുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുന്നതിനായി ഇരുവരേയും കസ്റ്റഡിയിലെടുത്തിരിക്കയാണെന്നും പൊലീസ് പറയുന്നു. ഇരുവരെയും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നും സൂചന.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടക്കുന്നത്. സൈനികനെ കൈകളും വായയും ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷർട്ട് കീറിയ ശേഷം മുതുകിൽ പിഎഫ്ഐയുടെ പേര് പച്ച പെയ്ന്‍റുകൊണ്ട് എഴുതി എന്നതായിരുന്നു പരാതി. സംഭവത്തിൽ കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സിൾ ഉൾപ്പടെയുള്ളവർ അന്വേഷണം നടത്തി വരികയായിരുന്നു. സൈനികന്‍ സ്വയം ശരീരത്തിൽ ചാപ്പക്കുത്തിയതാണെന്നും പൊലീസിനു നേരത്തെ സംശയുമുണ്ടായിരുന്നു.